നഴ്സിങ് തൊഴിൽ ലൈംഗികവൽക്കരിക്കപ്പെട്ടു, യൂനിഫോം ഭാരതീയ രീതിയിലേക്ക് മാറ്റണം -കങ്കണ റണാവത്ത്
text_fieldsകങ്കണ റണാവത്ത്
മുംബൈ: രാജ്യത്ത് നഴ്സിങ് തൊഴിൽ ലൈംഗികവൽക്കരിക്കപ്പെട്ടുവെന്നും നഴ്സുമാരുടെ യൂനിഫോം ഭാരതീയ സംസ്കാരത്തിലുള്ള രീതിയിലേക്ക് മാറ്റണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി എം.പി കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യവിധാത'യുടെ (Bharat Bhhagya Viddhaata) പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ചിത്രത്തിൽ 26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാമ ആശുപത്രിയിലെ നഴ്സായി കങ്കണ വേഷമിടുന്നുണ്ട്.
രാജത്തെ നഴ്സിങ് എന്നത് ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ട തൊഴിലായി മാറി. നഴ്സുമാരെ പലപ്പോഴും പരിഹാസപാത്രമാക്കുകയും ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ അവരുടെ വേഷം ലൈംഗികവൽക്കരിച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് കങ്കണ പറഞ്ഞു. നഴ്സുമാരുടെ ഇപ്പോഴത്തെ യൂനിഫോം ബ്രിട്ടീഷ് ഭരണകാലത്തുള്ളതാണെന്നും, ഭാരതീയ രീതിയിലേക്ക് യൂനിഫോം മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയെ പല ബി.ജെ.പി നേതാക്കളും പിന്തുണച്ചു.
'നഴ്സുമാർക്ക് അർഹമായ പരിഗണ നൽകണം. ഒട്ടും സൗകര്യമില്ലാത്ത യൂനിഫോമാണ് അവർ ധരിക്കുന്നത്. സിനിമയില്‍ യൂനിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം സത്യസന്ധതയോടും അന്തസ്സോടും കൂടിയാണ് പ്രവര്‍ത്തിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിലെയും രണ്ടാം ലോക മഹായുദ്ധത്തിലെയും യു.എസ് നാവികസേനയുടെ സ്വാധീനത്തില്‍ നഴ്സുമാർ പിന്നുകളും തൊപ്പികളും ബെല്‍റ്റുകളും ധരിക്കുന്നു. അത് ഇന്ത്യൻ ഭാരതീയ രീതിയിൽ നിന്നും വ്യത്യസ്തമാണ്. ഇതിൽ മാറ്റം വരുത്തണം' -കങ്കണ ആവശ്യപ്പെട്ടു.


