‘മോഡലിങ് സമയത്ത് വേശ്യയെന്ന് കമന്റുകൾ’; കരിയറിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്
text_fieldsരഞ്ജിനി ഹരിദാസ്
മിനിസ്‌ക്രീൻ അവതരണത്തിൽ തന്റേതായ ശൈലി കൊണ്ട് വിപ്ലവം സൃഷ്ടിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കകാലത്തും വളർച്ചയുടെ ഘട്ടങ്ങളിലും താൻ നേരിട്ട ഞെട്ടിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി കരിയറിലെ ഇരുണ്ട വശങ്ങളെക്കുറിച്ച് സംസാരിച്ചത്.
‘18-ാം വയസ്സിൽ യു.കെ, സ്വിറ്റ്‌സർലൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഷോകൾ ചെയ്തിട്ടുണ്ട്. തുടക്കത്തിൽ മികച്ച അനുഭവങ്ങളായിരുന്നു ലഭിച്ചത്. ജയറാമേട്ടനും പാർവ്വതി ചേച്ചിക്കുമൊപ്പം ദുബൈയിൽ പോയതൊക്കെ വളരെ നല്ല ഓർമകളാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. ചില ഷോകൾക്ക് പോകുമ്പോൾ മോശമായ അനുഭവങ്ങൾ ഉണ്ടായി. ഡിന്നറിന് എന്ന് പറഞ്ഞ് പുറത്തുകൊണ്ടുപോയി ദുരുദ്ദേശത്തോടെ പെരുമാറാൻ ശ്രമിച്ചവരുണ്ട്.’
കണ്ണൂരിൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവവും രഞ്ജിനി പങ്കുവെച്ചിരുന്നു. ‘ഷൂട്ടിങ്ങിന് ശേഷം പ്രതിഫലം നൽകാനെന്ന വ്യാജേന ക്ലയന്റ് എന്റെ റൂമിലെത്തി. പെട്ടെന്നാണ് അയാൾ കൂടെ കിടക്കണം എന്ന് ആവശ്യപ്പെട്ടത്. ഷോ കോർഡിനേറ്റർ ഇതിനായി അയാളോട് നിർദേശിച്ചിരുന്നു എന്നാണ് അയാൾ പറഞ്ഞത്. എനിക്ക് ദേഷ്യം വന്നെങ്കിലും സംയമനം പാലിച്ച് അയാളെയും കൂട്ടി കോർഡിനേറ്ററുടെ അടുത്തേക്ക് പോയി ചോദ്യം ചെയ്തു. പ്രോഗ്രാമിന് ശേഷം വീട്ടിലേക്ക് വരണമെന്ന് നിർബന്ധം പിടിച്ച അയാളുടെ വീട്ടിൽ ഞാൻ പോയി. അവിടെ അയാളുടെ ഭാര്യയെയും മക്കളെയും അമ്മയെയും കണ്ടതോടെ എനിക്ക് ദേഷ്യം അടക്കാനായില്ല. പുറത്തിറങ്ങി ഞാൻ അയാളെ രൂക്ഷമായി വിമർശിച്ചു.’
മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അനാവശ്യമായ പരിഹാസങ്ങളെന്നും രഞ്ജിനി പറയുന്നു. ‘വിജയിയായ ഒരു സ്ത്രീ ഒറ്റക്ക് ജീവിക്കുന്നത് പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ല. ഇവർ പലരുമായി കിടന്നാണ് പണമുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ എളുപ്പം അങ്ങനെ ജീവിക്കുന്നതാണെന്ന് അവർ കരുതുന്നു.
ഞാൻ വിവാഹം കഴിച്ചിട്ടില്ല, കുട്ടികളില്ല, ട്രെഡീഷണൽ രീതികൾ പിന്തുടരുന്നില്ല. അതുകൊണ്ട് ഞാൻ ചീത്തയാണെന്നാണ് അവരുടെ വിലയിരുത്തൽ. ഇന്നും പല വ്യാജ വിഡിയോകളുടെയും ചിത്രങ്ങളുടെയും പേരിൽ എന്നെ വേശ്യ എന്ന് വിളിച്ച് കമന്റുകൾ വരാറുണ്ട്. താൻ നേരിട്ട ഇത്തരം മോശം അനുഭവങ്ങൾ സിനിമാ-മോഡലിങ് മേഖലയിലെ ഭയാനകമായ യാഥാർത്ഥ്യമാണെന്ന് രഞ്ജിനി ഓർമിപ്പിക്കുന്നു.


