ഭൂമിയിലേക്ക് സൗരക്കാറ്റ്: ഇന്ത്യയിലും ധ്രുവദീപ്തി പ്രതിഭാസത്തിന് സാധ്യത
text_fieldsന്യൂഡൽഹി: സൂര്യനിലുണ്ടായ അതിശക്തമായ വിസ്ഫോടനത്തെ തുടർന്ന് വൻതോതിലുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് പാഞ്ഞടുക്കുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഈ സൗരക്കാറ്റ് ഭൂമിയുടെ കാന്തികവലയത്തിൽ പതിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനെ തുടർന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഉൾപ്പെടെയുള്ള ആഗോള ബഹിരാകാശ ഏജൻസികൾ നിരീക്ഷണം ശക്തമാക്കുകയും 'G3-Class' ജിയോമാഗ്നറ്റിക് സ്റ്റോം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
സൂര്യന്റെ ഉപരിതലത്തിലെ തീവ്രമായ കാന്തിക വ്യതിയാനങ്ങൾ സംഭവിക്കുന്ന 'AR4461' എന്ന സൺസ്പോട്ട് (സൂര്യകളങ്കം) മേഖലയിലാണ് ഈ പൊട്ടിത്തെറി ഉണ്ടായത്. ജൂൺ 6-ന് ഈ ഭാഗത്തെ കാന്തിക രേഖകൾ തമ്മിൽ കൂട്ടിമുട്ടുകയും തുടർന്ന് ഒരു മധ്യനിര M1.8-ക്ലാസ് സൗരജ്വാല പുറപ്പെടുകയുമായിരുന്നു.
ഈ സ്ഫോടനത്തിന്റെ ആഘാതത്തിൽ കോടിക്കണക്കിന് ടൺ പ്ലാസ്മയും ചാർജ്ജ് ചെയ്യപ്പെട്ട കണികകളും അടങ്ങുന്ന ഒരു കൂറ്റൻ കാന്തിക മേഘം സെക്കൻഡിൽ 1,400 കിലോമീറ്ററിലധികം വേഗതയിൽ ബഹിരാകാശത്തേക്ക് തെറിച്ചു. ഈ പ്രവാഹമാണ് ഇപ്പോൾ ഭൂമിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്.
സാധാരണയായി ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളോട് അടുത്ത പ്രദേശങ്ങളിൽ മാത്രം കാണാറുള്ള 'അറോറ ബോറിയാലിസ്' (Northern Lights) പ്രതിഭാസം, ഇത്തവണ ശക്തമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് കാരണം ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം. സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ വർണാഭമായ പ്രകാശക്കാഴ്ച ഇത്തവണ ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിൽ പോലും ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ ലഡാക്കിലെ ഹാൻലെ,ലേ തുടങ്ങിയ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിൽ ഇത് ദൃശ്യമാകാൻ നേരിയ സാധ്യതയുണ്ട്.
ധ്രുവപ്രദേശങ്ങളിൽ കാണുന്നതുപോലെ പച്ചയോ നീലയോ ആയ വലിയ പ്രകാശാവലിക്ക് പകരം, ഇന്ത്യയുടെ ആകാശത്ത് വടക്കൻ ചക്രവാളത്തിൽ നേരിയ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള ആകാശവിസ്മയമായിരിക്കും കാണാൻ സാധിക്കുക.
നഗ്നനേത്രങ്ങൾ കൊണ്ട് ഇത് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായിരിക്കും. കൃത്രിമ വെളിച്ചമില്ലാത്ത ഇരുണ്ട ആകാശത്ത് ക്യാമറകളുടെ 'ലോങ് എക്സ്പോഷർ' മോഡ് ഉപയോഗിച്ച് ചിത്രങ്ങൾ എടുത്താൽ ഇത് വ്യക്തമായി പകർത്താനാകും. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഇത് ദൃശ്യമാകില്ല.
നിലവിൽ സൂര്യൻ അതിന്റെ 11 വർഷത്തെ ചക്രത്തിലെ ഏറ്റവും സജീവമായ ഘട്ടത്തിലൂടെയാണ് (Solar Cycle 25) കടന്നുപോകുന്നത് എന്നതിനാലാണ് അടുത്തിടെയായി ഇത്തരം സോളാർ കൊടുങ്കാറ്റുകൾ പതിവാകുന്നത് എന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസികൾ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.


