ഹുർമുസ് കടലിടുക്കിൽ ചരക്കു കപ്പൽ അപകടം; കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി
text_fieldsമസ്കത്ത്/ ന്യൂഡൽഹി: ഒമാൻ തീരത്ത് ഹുർമുസ് കടലിടുക്കിന് സമീപം 24 ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്കുകപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ജീവനക്കാരുടെ പൂർണ സുരക്ഷയും രക്ഷാപ്രവർത്തനവും ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സാഹചര്യം എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യയുടെ തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഒമാൻ അധികൃതരുമായി ചേർന്ന് അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കപ്പലിന് തീപിടിച്ചത് ആക്രമണം മൂലമാണോ എന്ന കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
കപ്പലിലുണ്ടായിരുന്ന ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണെന്നും ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’ (എഫ്.സി.യു.ഐ) രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ സുരക്ഷിതരാണെന്ന ആശ്വാസ വാർത്ത പുറത്തുവന്നത്.


