തടസ്സപ്പെട്ടുകിടന്ന ഉയരപ്പാത നിർമാണം തുടങ്ങും: ടവർ ലൈനുകൾ ഉയർത്തൽ തുടങ്ങി
text_fields110 കെ.വി വൈദ്യുതിലൈനുകൾ ഉയർത്തുന്നതിന് താൽക്കാലിക ടവറുകൾ സ്ഥാപിക്കുന്നു
അരൂർ: ഒരുവർഷമായി തടസ്സപ്പെട്ടുകിടന്ന ഉയരപ്പാത നിർമാണം തുടങ്ങാനുള്ള വഴിതുറന്നു. അരൂർ ക്ഷേത്രം ജങ്ഷന് വടക്കുവശം എ.ആർ റസിഡൻസി ഹോട്ടലിന് സമീപം 25, 26, 27 നമ്പർ പില്ലറുകൾക്കുമുകളിൽ 14 ഗർഡറുകൾ സ്ഥാപിക്കാൻ ഇനി നടപടി ആരംഭിക്കും. ഉയരപ്പാതക്ക് കുറുകെ കടന്നുപോകുന്ന 110 കെ.വി വൈദ്യുതി ലൈനുകളാണ് കഴിഞ്ഞ ഒരുവർഷമായി ഉയരപ്പാതയിലെ അവശേഷിക്കുന്ന നിർമാണ ജോലികൾ തടസ്സപ്പെടുത്തിയിരുന്നത്. അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാതയിൽ മൂന്ന് സ്ഥലത്താണ് ഉയരപ്പാതയുടെ മുകളിലൂടെ 110 കെ.വി വൈദ്യുതിലൈനുകൾ കടന്നുപോകുന്നത്. ഇതിൽ തുറവൂരിൽ മാസങ്ങൾക്കുമുമ്പ് തന്നെ ജോലികൾ പൂർത്തീകരിച്ചു. ബൈപാസ് ജംഗ്ഷന് സമീപം ടവർ ലൈൻ താൽക്കാലികമായി സ്ഥാപിച്ച് 63 മീറ്റർ ഉയരത്തിൽ പുതിയ ടവർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ നൽകിയതോടെ രണ്ടാമത്തെസ്ഥലത്തെ പ്രതിസന്ധിയും മറികടന്നു.
ഇനി 25, 26, 27പില്ലറുകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള ഗർഡറുകൾ സ്ഥാപിക്കൽ തുടങ്ങാനാകും. ഇതോടെ വേർപെട്ട് നിൽക്കുന്ന ഉയരപ്പാത പൂർത്തിയാകും. നിലവിൽ ഉയരപാതയുടെ 90 ശതമാനത്തിലേറെ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി കാന നിർമാണവും റോഡ് ടാറിങ്ങും മറ്റുമാണ് പൂർത്തിയാകാനുള്ളത്. ഇതിനിടെ കാനനിർമാണത്തിന്റെ അപാകതകൾക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നുണ്ട്.


