‘ഗുണംവരും പൈതങ്ങളേ, വോട്ട് തരണേ’...!
text_fieldsപി.വി. അഞ്ഞൂറ്റാൻ ബാബു പുതുക്കൈ മുച്ചിലോട്ട് പെരിങ്കളിയാട്ടത്തിൽ മുച്ചിലോട്ടമ്മയുടെ കോലമണിഞ്ഞപ്പോൾ
നീലേശ്വരം: ഗുണംവരും പൈതങ്ങളേ എന്ന് മൊഴിചൊല്ലി മഞ്ഞൾ കുറി നൽകി അനുഗ്രഹിച്ച പൈതങ്ങളോട് വോട്ടുതേടി ഒരു സ്ഥാനാർഥി. തെയ്യക്കോലത്തിന്റെ ചുവടിന് അൽപം വിശ്രമം നൽകി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് നീലേശ്വരം നഗരസഭ പാലക്കാട്ട് അഞ്ച് സംവരണ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അഞ്ഞൂറ്റാൻ ബാബു. കുഞ്ഞാലിൻകീഴിൽ കുടുംബസമേതം താമസിക്കുന്ന പരമ്പരാഗത തെയ്യംകലാകാരനായ ബാബു അഞ്ഞൂറ്റാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അൽപം മാറിയപ്പോൾ മകൻ ആദിത്യനാണ് പകരക്കാരനായി തെയ്യക്കോലമണിയുന്നത്.
പിതാവ് കൃഷ്ണൻ അഞ്ഞൂറ്റാനിൽനിന്ന് പകർന്നുകിട്ടിയ അനുഷ്ഠാനകലയും രാഷ്ടീയവും ഒരുമിച്ച് സത്യസന്ധമായി കൊണ്ടുപോകാനാണിഷ്ടമെന്ന് സ്ഥാനാർഥി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിധിപ്രഖ്യാപനം കഴിഞ്ഞാൽ ഏറ്റെടുത്ത നിരവധി ക്ഷേത്രമുറ്റത്ത് വീണ്ടും ഭക്തർക്ക് അനുഗ്രഹം ചൊരിയേണ്ട കൈകളിൽ വിജയമുറപ്പാണെന്ന് കുഞ്ഞാലിൻകീഴ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗംകൂടിയായ ബാബു അഞ്ഞൂറ്റാന് ഉറച്ചവിശ്വാസമുണ്ട്.
1990ൽ നീലേശ്വരം പഞ്ചായത്തായിരുന്നപ്പോഴും 2000ൽ നഗരസഭയായി മാറിയപ്പോഴും പാലക്കാട്ട് വാർഡിൽ വിജയിച്ചിരുന്നു. 2000-05ലെ ആദ്യ നഗരസഭ ഭരണസമിതിയിൽ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചിരുന്നു ഇദ്ദേഹം. 1239 വോട്ടർമാരുള്ള വാർഡിൽ ഒന്നാം ഘട്ട പ്രചാരണത്തിൽ നഗരസഭയും സംസ്ഥാന സർക്കാറും ചെയ്ത ജനകീയ പ്രവർത്തനങ്ങളെ വോട്ടർമാരോട് പറഞ്ഞപ്പോൾതന്നെ വിജയം ഉറപ്പിച്ചുവെന്ന് സ്ഥാനാർഥി പറഞ്ഞു.


