കണ്ണീർ വാർത്ത് നാട്; ഐസക്കിന്റെ മൃതദേഹം സംസ്കരിച്ചു
text_fieldsഐസക് ജോർജിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ കരയുന്ന മകൾ അമേല്യ
പത്തനാപുരം: മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവ ദാനം ചെയ്ത ഐസക് ജോർജിന്റെ തലവൂർ വടകോട് ബഥേൽ ചരുവിള വീട് അക്ഷരാർത്ഥത്തിൽ കണ്ണീർ കടലായി. വെള്ളിയാഴ്ച മുതൽ നാടിന്റെ നാനാ തുറകളിലുള്ളവർ ഐസക് ജോർജിന് അന്തിമോപചാരമർപ്പിക്കാൻ എത്തികൊണ്ടിരുന്നു.
‘‘പൊന്നുമോനേ.. നീ ഞങ്ങളെ വിട്ടുപോയല്ലോടാ’’യെന്ന് അലമുറയിട്ട് കരയുന്ന ഐസക്കിന്റെ മാതാവ് ശാന്തമ്മയുടെ വാക്കുകൾ അവിടെ തിങ്ങി നിറഞ്ഞവരുടെ കണ്ണ് നനയിച്ചു. മരണാനന്തര ചടങ്ങ് നടക്കുമ്പോൾ, മൊബൈൽ മോർച്ചറിയിൽ കിടക്കുന്ന പപ്പയെ നോക്കി ഏക മകൾ രണ്ടു വയസുകാരി അമേല്യ ഒന്നുമറിയാതെ നിന്നു. ഭാര്യ നാൻസി മറിയം സാം പൊട്ടി കരഞ്ഞപ്പോൾ, മകൾ അമേല്യ ഓടിയെത്തി അമ്മയുടെ കണ്ണീർ തുടച്ചു.
എല്ലാവർക്കും അത്രമേൽ പ്രിയപെട്ടവനായിരുന്നു ഐസക് ജോർജ്ജ്. ഇഷ്ട മേഖലയായ ഫോട്ടോഗ്രാഫിയിൽ തുടങ്ങി ജൈവ കൃഷിയിലും, ഹോട്ടൽ മേഖലയിലും, പരസ്യ മേഖലയിലുമൊക്കെ പ്രാഗത്ഭ്യം തെളിയിച്ചു. എഴുകോണിൽ നിന്നുമെത്തിയ ഫ്രീ ലാൻസ് ഫോട്ടോഗ്രാഫർ ഉദയൻ, ഐസക് ആദ്യകാലം ചിത്രമെടുത്ത് പഠിച്ച 20 വർഷം പഴക്കമുള്ള തന്റെ കാമറ റീത്തിന് പകരമായി ഐസക്കിന്റെ നെഞ്ചോട് ചേർത്തു വച്ചത് കണ്ട് ചുറ്റും നിന്നവർ വികാരാധീനരായി.
വൈകിട്ട് മൂന്ന് മണിയോടെ കുണ്ടറ ഇടവട്ടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. മന്ത്രി കെ. ബി. ഗണേഷ്കുമാർ, കെ. പി. സി. സി. നിർവാഹക സമിതിയംഗം ജ്യോതികുമാർ ചാമക്കാല, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സംസ്ഥാന ട്രഷറർ എസ്. ആർ. അരുൺ ബാബു, കെ.പി.സി.സി അംഗം സി. ആർ. നജീബ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.


