കുളത്തൂപ്പുഴയിൽ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ; പ്രദേശവാസികൾ ഭീതിയിൽ
text_fieldsചോഴിയക്കോട് മിൽപ്പാലത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം മതിൽ തകർത്ത നിലയിൽ
കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. ചോഴിയക്കോട് പ്രദേശത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം മതിലും ഗേറ്റും തകർത്തു. ചോഴിയക്കോട് മില്‍പ്പാലം എം.ആര്‍ വില്ലയില്‍ അന്‍ഷാദിന്‍റെ വീട്ടുമുറ്റത്താണ് കഴിഞ്ഞദിവസം പുലര്‍ച്ച കാട്ടാനക്കൂട്ടമെത്തിയത്. വീടിന്‍റെ പിന്നാമ്പുറത്തെ പറമ്പിലൂടെ ഉള്ളില്‍ കടന്ന കാട്ടാനക്കൂട്ടം വീടിന്‍റെ മതിൽ തകർത്തു. ഗേറ്റ് ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചു.
വിദേശത്ത് ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കിടപ്പിലാണ് അന്‍ഷാദ്. വീട്ടുമുറ്റത്തെത്തുന്നതിനുമുമ്പ് സമീപപ്രദേശത്തെ പുരയിടങ്ങളില്‍നിന്ന് ചക്കയും വാഴകളും വ്യാപകമായി നശിപ്പിച്ചിരുന്നു. ഗേറ്റ് ചവിട്ടിത്തകര്‍ക്കാനുള്ള ശ്രമം വിഫലമായതോടെ ചുറ്റുമതില്‍ തകര്‍ത്ത് പുറത്തേക്കിറങ്ങി. രാത്രിയിൽ മതിലിടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് വീട്ടുകാരുണര്‍ന്ന് പുറത്തിറങ്ങിയപ്പോഴേക്കും ആനകള്‍ മതിലിനുപുറത്ത് കടന്നിരുന്നു. പറമ്പുകളിലെ പ്ലാവില്‍നിന്ന് ചക്കകള്‍ ഭക്ഷിക്കാനായാണ് കാട്ടാനകള്‍ നിരന്തരം കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. അതേസമയം ഇതുവരെയും കാട്ടാനകള്‍ കടന്നെത്താത്തപ്രദേശത്ത് കഴിഞ്ഞരാത്രിയിൽ കാട്ടാനകളെത്തിയതോടെ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.
സംഭവം അറിഞ്ഞെത്തിയ കുളത്തൂപ്പുഴ റേഞ്ച് വനപാലകര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. രാത്രികാലങ്ങളിൽ കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ വനപാലകരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പ്രദേശത്ത് രാത്രികാല പരിശോധനയും സംരക്ഷണവും കിട്ടുന്നില്ലെന്നും ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.


