യുവതിയെയും വൃദ്ധമാതാവിനെയും ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsപന്തളം: യുവതിയെയും വൃദ്ധമാതാവിനെയും മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്രൂരമായി ആക്രമിച്ച പ്രതിയെ പന്തളം പൊലീസ് പിടികൂടി. പന്തളം സ്വദേശി രഞ്ജിത്ത്(41) ആണ് പിടിയിലായത്. നവംബർ 21ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനി ജിൻസി സാറ ജേക്കബിനെയാണ് രഞ്ജിത്ത് ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ ഇവരുടെ വൃദ്ധമാതാവിനും പരിക്കേറ്റിരുന്നു. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൈക്ക്സെറ്റിന്റെ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് പ്രതിയും ഇവരുമായി തർക്കം നിലനിൽക്കുന്നുണ്ട്. അതിന്റെ വൈരാഗ്യത്തിലാണ് രഞ്ജിത്ത് ഇവരെ ആക്രമിച്ചത്. സ്‍ത്രീകളെ ആക്രമിച്ചതിനു ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുയായിരുന്നു.
അടൂർ ഡി.വൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ യു.വി. വിഷ്ണു, എ.എസ്.ഐ വൈ. ജയൻ, പൊലീസ് കോൺസ്റ്റബിൾ എസ്. അൻവർഷ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


