മുതലപ്പൊഴിയിൽ രണ്ടാം ഡ്രഡ്ജർ ട്രയൽ റൺ പൂർത്തിയാക്കി
text_fields ചന്ദ്രഗിരി ഡ്രഡ്ജർ ട്രയൽ റൺ നടത്തുന്നു
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ രണ്ടാം ഡ്രഡ്ജർ ട്രയൽ റൺ പൂർത്തിയാക്കി. പൂർണ തോതിലെ പ്രവർത്തനം തിങ്കളാഴ്ച ആരംഭിക്കും. കണ്ണൂരിൽ നിന്നെത്തിച്ച ശേഷി കൂടിയ ചന്ദ്രഗിരി ഡ്രഡ്ജറാണ് പ്രവർത്തനക്ഷമമാക്കിയത്. ഡ്രഡ്ജർ പൊഴിയിൽ എത്തിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് ട്രയൽ റൺ നടത്താനായത്.
കഴിഞ്ഞ മൂന്നുദിവസമായി സാങ്കേതിക തകരാറുകൾ കാരണം നടത്തുവാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു ഓരോ തവണ ട്രയൽ ശ്രമിക്കുമ്പോഴും ഓരോ സാങ്കേതിക പ്രശ്നങ്ങൾ മുന്നിൽ വന്നു. ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്ന് എത്തിയ സാങ്കേതിക വിദഗ്ധരാണ് നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ട്രയൽ റണ്ണിന് ഡ്രഡ്ജർ സജ്ജമാക്കിയത്. ഹൈഡ്രോളിക് പൈപ്പിലെ തകരാറാണ് ഇവർ പരിഹരിച്ചത്.
ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഞായറാഴ്ച ഡ്രഡ്ജർ ഒഴിവുക ഭാഗത്തേക്ക് മാറ്റും. തുടർന്ന് ബാക്കി പൈപ്പുകൾ ഘടിപ്പിക്കുകയും ഇതര സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെ ഇത്തരം നടപടികൾ പൂർത്തിയാക്കി ഡ്രഡ്ജിങ് പൂർണ്ണ തോതിൽ ആരംഭിക്കുവാൻ കഴിയും എന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
കട്ടർ സെക്ഷൻ ഡ്രഡ്ജറായ ചന്ദ്രഗിരിക്ക് മണൽ, ചരൽ, ചെറിയ പാറ കഷ്ണങ്ങൾ അടക്കം നീക്കം ചെയ്യാനാകും. 10 മീറ്റർ വരെ ആഴത്തിലും മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ ചന്ദ്രഗിരിക്ക് നീക്കം ചെയ്യാൻ കഴിക്കും. തിങ്കളാഴ്ച മുതൽ രണ്ട് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും വിനിയോഗിച്ച് മണൽ നീക്കം ചെയ്യും.