വിരമിക്കലിന്റെ ആദരവ് ഏറ്റുവാങ്ങാനെത്തിയത് ചേതനയറ്റ ശരീരം
text_fieldsഅജികുമാറിന്റെ മൃതദേഹം സ്കൂളിലെത്തിച്ചപ്പോൾ
കിളിമാനൂർ: മൂന്ന് പതിറ്റാണ്ടിലേറെ സ്കൂളിലെ കുരുന്നുകളെ സ്വന്തം മക്കളെപ്പോലെ കരുതിയ അധ്യാപകന്റെ ചേതനയറ്റ ശരീരം സ്കൂൾ അങ്കണത്തിൽ കണ്ടപ്പോൾ സകല അധ്യാപകരും വിദ്യാർഥികളും ആർത്തലച്ചു. ഇന്നലെവരെ ഒപ്പം നിന്ന പ്രിയപ്പെട്ട സഹപ്രവർത്തവകന്റെ ചേതനയറ്റ ശരീരം കാണാനാവാതെ പലരും മാറിനിന്നു. 32 വർഷത്തെ ഔദ്യോഗികജീവിതം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് ഓർക്കാപ്പുറത്ത് ജീവിതത്തിൽ നിന്നുതന്നെ അജികുമാർ (56) വിടവാങ്ങിയത്.
കിളിമാനൂർ അടയമൺ യു.പി സ്കൂളിലെ പ്രധമാധ്യാപകൻ പാപ്പാല ആറ്റായിക്കോണം വെട്ടിയിട്ടുകോണം ഗൗരീശത്തിൽ (പൊയ്കവിള പുത്തൻവീട്) പരേതരായ വാസുദേവൻ നായരുടെയും ശാന്തകുമാരി അമ്മയുടെയും ഇളയമകനാണ് അജികുമാർ. 32 വർഷമായി അധ്യാപന ജോലി നോക്കുന്ന അജികുമാർ കഴിഞ്ഞ രണ്ടുവർഷമായി അടയമൺ യു.പി സ്കൂളിൽ പ്രഥമാധ്യാപകനാണ്. ഒരു മാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയോടെ ആശുപത്രിയിലാണ് മരിച്ചത്.
ഏറ്റവും ശാന്തതപുലർത്തിയിരുന്ന അദ്ദേഹം ഒരുപോലെ അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടേയും പ്രിയങ്കരനായിരുന്നു. തന്റെ കാലയളവിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും വയലിലിറക്കി കൃഷി ചെയ്യിക്കുകയും സയൻസ് പാർക്ക് തുടങ്ങി സംസ്ഥാനത്തിനുതന്നെ മാതൃകയായ ഒത്തിരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പ്രിയപ്പെട്ട സാറിന്റെ വിയോഗം താങ്ങാനാകാത്ത ദുഃഖത്തിലാണ് വിദ്യാലയം.