പഴയകുന്നുമ്മൽ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത് ‘കാന്റീനി’ൽ
text_fieldsപഴയകുന്നുമ്മൽ വില്ലേജ് ഓഫിസ്
കിളിമാനൂർ: വിസ്തൃതികൊണ്ടും ജനസാന്ദ്രതകൊണ്ടും ചിറയിൻകീഴ് താലൂക്കിൽ ഏറെ മുന്നിലാണ് പഴയകുന്നുമ്മൽ പഞ്ചായത്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് കിളിമാനൂർ വില്ലേജ് ഓഫീസ്. കിളിമാനൂര്‍ ബ്ലോക്കിലെ വില്ലേജോഫിസുകളെല്ലാം സ്മാര്‍ട്ട് ഓഫീസുകളായിട്ടും സ്മാര്‍ട്ടാകാതെ' പ്രവർത്തിക്കുന്ന ഏക വില്ലേജോഫിസും പഴയ കുന്നുമ്മലിലാണ്.
കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ മിനി സിവിൽ സ്റ്റേഷനിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. സിവില്‍ സ്റ്റേ ഷന് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലാണെങ്കിലും വില്ലേജോഫീസ് പ്രവര്‍ത്തിക്കുന്നത് സിവില്‍ സ്റ്റേഷനിലെ കാന്റീനുവേണ്ടി നിര്മിച്ചയിടത്താണ്.
17 വാർഡുകളുള്ള പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ഈ വില്ലേജോഫീസിന്റെ പരിധിയിലാണ്. ഇതിൽ ജനസാന്ദ്രത ഏറിയ കിളിമാനൂർ ടൗൺ പ്രദേശവും സാധാരണക്കാരായ കൂലിപ്പണിക്കാരും, കർഷകരുമൊക്കെ കഴിയുന്ന അടയമൺ, തൊളിക്കുഴി, ചാരുപാറ, മഞ്ഞപ്പാറ തുടങ്ങിയ പ്രദേശങ്ങളും ഉൾപ്പെടുന്നു. വില്ലേജ് ഓഫിസിന്റെ സേവനം വേണ്ടവർ നിരവധിയാണ്.
നിത്യേന നൂറോളം അപേക്ഷകൾ ഓൺ ലൈനായും നേരിട്ടും വരുന്നുണ്ട്. ഇവയിലെല്ലാം ശരിയായ നിലയിൽ അന്വേഷണം നടത്തി സർട്ടിഫിക്കറ്റുകൾ നൽകാൻ ഉദ്യോഗസ്ഥർക്ക് ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. യഥാസമയം ആവശ്യമായ വില്ലേജ് രേഖകളും, സാക്ഷ്യപത്രങ്ങളും ലഭിക്കാതെ വന്നാൽ അപേക്ഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും നിരവധിയാണ്.
അനുമതിയോടെ പ്രവർത്തിക്കുന്ന രണ്ട് ക്വാറികൾ വില്ലേജ് പരിധിയിലുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്നവയും, അനധികൃത മണ്ണിടിക്കൽ, മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളുടെ അപകടാവസ്ഥ തുടങ്ങിയവയിലെ വിവിധങ്ങളായ പരാതികളിൽ നടപടികൾ എടുക്കേണ്ടതുണ്ട്.
മറ്റ് പല വില്ലേജുകളുമായി താരതമ്യപ്പെടുത്തിയാൽ രണ്ട് വില്ലേജ് ഓഫിസുകളുടെ പരിധിയും, ജോലിത്തിരക്കും ഈ ഓഫിസിനുണ്ട്.റവന്യൂ വകുപ്പിന് വിവിധ അപേക്ഷകൾക്കും സർട്ടിഫിക്കറ്റുകൾക്കും വ്യത്യസ്ത സൈറ്റുകളാണ്.
പുതിയകാവ് പൊതുചന്തയ്ക്ക് സമീപം പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പഴയ ഓഫിസ് പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കം കൊണ്ട് കെട്ടിടം ജീർണിച്ചു തുട ങ്ങിയതോടെയാണ് ഓഫിസ് സിവിൽ സ്റ്റേഷൻ മന്ദിരം പൂർത്തിയായതോടെ ഇവിടേക്ക് മാറിയത്. താഴത്തെ നിലയിൽ സബ് ട്രഷറി പ്രവർത്തിക്കുന്നുണ്ട്.
വയോധികരും, മറ്റ് ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുമൊക്കെയുള്ള പ്രയാസം കണക്കി ലെടുത്താണ് ട്രഷറി താഴത്തെ നിലയിലാക്കിയത്. ട്രഷറിയുടെ സ്ഥലം കഴിഞ്ഞാൽ സൗകര്യപ്രദമായി ഓഫിസ് പ്രവർത്തിക്കാ ൻ കാൻറീനായി നിർമിച്ച സ്ഥലമാണ് ഉണ്ടായിരുന്നത്.
വില്ലേജ് ഓഫിസിനും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് താഴത്തെ നിലയിൽ പ്രവർത്തിക്കേണ്ടി വന്നതോടെ കാൻ്റീനായി രൂപകല്പന ചെയ്ത സ്ഥലം അതേ നിലയിൽത്തന്നെ വില്ലേജ് ഓഫിസായി മാറ്റുകയായിരുന്നു.