‘ഇന്നസെന്റ് മരിച്ചപ്പോൾ പിണറായി വന്നത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ’ -മേജർ രവിയുടെ ആരോപണത്തിനെതിരെ പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: തനിക്കെതിരെ ബി.ജെ.പി നേതാവ് മേജർ രവി നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി ജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്.
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ ഈ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും’ -മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിംകുമാറിന് അന്തിമോപചാരം അർപ്പിക്കാൻ രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയത്. എന്നാൽ, ഇന്നസെന്റ് അന്തരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 56 കാറുകളുടെ അകമ്പടിയിലാണ് എത്തിയത് എന്നായിരുന്നു മേജർ രവി അടക്കമുള്ളവരുടെ ആരോപണം. എ.ഐ നിർമിത ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.


