മീൻ കറിയിലെ താരം മാത്രമല്ല; കുടംപുളി ഒരു സൂപ്പർ സ്റ്റാറാണ്
text_fieldsനെടുങ്കണ്ടം: കുടംപുളി മീന്‍കറിയില്‍ ചേര്‍ത്താലുള്ള രുചി മലയാളിക്ക് മാത്രം പരിചിതമായ ഒന്നാണ്. കേരളത്തനിമയുള്ള ഭക്ഷണത്തോടുള്ള കൊതിയാണ് മറുനാട്ടിലായാലും കുടംപുളി കൂടെ കൊണ്ടുപോകാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്.
മീന്‍കറിക്ക് വാളന്‍പുളിയേക്കാള്‍ കുടംപുളിയാണ് മലയാളികള്‍ക്ക ്ഏറെ പ്രിയം. എന്നാൽ മീൻ കറിയിലെ താരം മാത്രമല്ല കുടംപുളി. അതുക്കും മേലെ ഒരുപാട് ഒൗഷധ ഗുണങ്ങൾ ഇതിനുണ്ട്. കുടംപുളി കഷായം വാതത്തിനും ഗര്‍ഭാശയ രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ്. അനുകൂല കാലാവസ്ഥയായതിനാല്‍ മികച്ച വിളവും മെച്ചപ്പെട്ട വിലയും ലഭിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഇക്കുറി കുടംപുളി കര്‍ഷകര്‍.
വെയിലുള്ള നേരങ്ങളില്‍ വീട്ടുമുറ്റങ്ങളില്‍ പനമ്പുകളിലും ചാക്കുകളിലുമായി കുടംപുളി ഉണങ്ങുന്ന കാഴ്ച നമുക്ക് കാണാം. മഴ ദിനങ്ങളില്‍ ഇവയുടെ ഉണക്കല്‍ അടുക്കള ചിമ്മിനിയിലെ ചേരിലാവും. പാകമായതോടെ കായ്കള്‍ പഴുത്ത് ധാരാളം നിലത്ത് വീണ് പോകുന്നുണ്ട്.
വലിയ മരമായ് വളരുന്ന കുടംപുളിക്ക് കാര്യമായ പരിചരണം വേണ്ട. ഒരു കിലോ ഉണങ്ങിയ കുടംപുളിക്ക് 200 രൂപ മുതല്‍ 500 രൂപ വരെ വിലയുണ്ട്. ഉണക്കിയെടുക്കല്‍ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമായതിനാല്‍ കായ്കള്‍ ഉണങ്ങിക്കിട്ടുംവരെ കാര്യമായ സാന്നിധ്യവും ആവശ്യമാണ്. കുടംപുളിക്ക് ആവശ്യക്കാരും ഏറെയാണ്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് ഇവയുടെ പൂക്കാലം. ഓഗസ്റ്റ് മാസത്തില്‍ നന്നായി വിളയും. നനവുള്ളതും വളക്കൂറുള്ളതുമായ മണ്ണും തണലും പുളിമരത്തിന്‍റെ വളര്‍ച്ചക്ക് സഹായകരമാണ്. ഗാര്‍സീനിയ കമ്പോജിയ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന കുടംപുളിയുടെ ശാസ്ത്ര നാമം 'ഗാർസീനിയ ഗുമ്മി-ഗുട്ട' (Garcinia gummi-gutta) എന്നാണ്. ഈ പുളി കേരളത്തിലെല്ലായിടത്തും വളരുന്നു. ഇതിന്‍റെ പഴം കീറി ഉണക്കിയെടുക്കുന്നതാണ് കുടംപുളി. ഇങ്ങനെ പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോള്‍ കറുപ്പുനിറത്തില്‍ കാണപ്പെടുന്നു.
കുടംപുളി, തോട്ടുപുളി, പിണറ്റുപുളി, മരപ്പുളി, പിണംപുളി, മീന്‍പുളി, ഗോരക്കപ്പുളി, പിണാര്‍, പെരുംപുളി, കുടപ്പുളി, മരപ്പുളി എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. വിത്തില്‍ നിന്നും തൈകള്‍ ഉല്‍പ്പാദിപ്പിച്ച്്് പറമ്പുകളുടെ അരികില്‍ അകലത്തില്‍ നടുന്നപതിവാണ് നാട്ടിന്‍പുറങ്ങളിലുള്ളത്. തൈകള്‍ പറിച്ചുനട്ടോ വിത്ത ്‌നേരിട്ട് പാകിയോ കുടംപുളി കൃഷി വ്യാപകമാക്കാം. തൈകള്‍ വളര്‍ന്ന്് കായ്ക്കാൻ എട്ടുപത്തു വര്‍ഷമെടുക്കും. പത്തു ശതമാനം മരങ്ങള്‍ കായ്ക്കാതെ വരും. ഇവ ആണ്‍മരങ്ങളായിരിക്കും.