തരിശ് പുരയിടത്തിലെ ചീര സമൃദ്ധി
text_fieldsചീര കൃഷി പരിപാലനവുമായി ഹരികുമാർ
വീടിന് സമീപം തരിശ് കിടന്ന കര പുരയിടത്തിൽ വിവിധയിനം ചീര കൃഷി ചെയ്ത് യുവകർഷകൻ. പട്ട് ചീര, പച്ച ചീര, ശിഖരങ്ങളോടുള്ള ചീര തുടങ്ങിയവയാണ് പ്രധാനമായും ഈ പുരയിടത്തിൽ തഴച്ചു വളരുന്നത്. അടൂർ വെള്ളക്കുളങ്ങര താണുവേലിൽ പുത്തൻ വീട്ടിൽ ഹരികുമാർ (രാജേഷ്) ആണ് ചീര ക്യഷിയിൽ വേറിട്ട മാതൃക സൃഷ്ടിക്കുന്നത്.
സാധാരണയായി പാടങ്ങളിലാണ് ചീര കൃഷി കൂടുതലായി നടത്താറുള്ളത്. എന്നാൽ ജലലഭ്യത തീരെയില്ലാത്ത ഉയർന്ന് കിടക്കുന്ന പുരയിടത്തിൽ ദിവസവും വെള്ളം നനച്ചാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. പച്ചക്കറിയിലെ കീടനാശിനി ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമ്പോൾ അതിനെ മറികടക്കാനാണ് ഈ യുവ കർഷകന്റെ ശ്രമം. പച്ചക്കറി കൃഷിയിലെ വിപണന സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിലുപരിയായി പുതു തലമുറ വീട്ടിലേക്കാവശ്യമായ പച്ചക്കറിയെങ്കിലും സ്വന്തം കൃഷി ഭൂമിയിൽ ഉല്പ്പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹരികുമാർ പറയുന്നു.
നല്ലയിനം വിത്തിനങ്ങൾ അഗ്രോ ഷോപ്പുകളിൽ നിന്ന് വില കൊടുത്തു വാങ്ങിയാണ് കൃഷി. ചാണകം ഉൾപ്പടെയുള്ള ജൈവ വളങ്ങൾ ആണ് ഉപയാഗിക്കുന്നത്. വിളവെടുപ്പിന് അധികം കാത്തിരിക്കണ്ട എന്നതാണ് ചീരകൃഷിയുടെ പ്രത്യേകത. വിത്ത് വിതച്ച് 32 ദിവസം ആകുന്നതോടെ ചീര പാകമാകും. വീട്ടിലെ ആവശ്യത്തിനെടുത്ത ശേഷം ബാക്കി സമീപവാസികൾ, കൂട്ടുകാർ എന്നിവർക്ക് സൗജന്യമായി ചീര നൽകുകയാണ് ചെയ്യുന്നത്. ചീരവിത്തും ആവശ്യക്കാർക്ക് നൽകുന്നു.