മഴയിൽ മുങ്ങിയ കർഷക സ്വപ്നങ്ങൾ; ജില്ലയിൽ നശിച്ചത് 351.39 ഹെക്ടർ കൃഷി
text_fieldsകൊച്ചി: ജില്ലയിൽ കാലവർഷം ശക്തമായതിനൊപ്പം പൊലിഞ്ഞുവീഴുന്നത് കർഷകരുടെ പ്രതീക്ഷകൾ. ജൂണിൽ ആരംഭിച്ച് ആറു ദിവസത്തിനകം ജില്ലയിൽ നശിച്ചത് 21.26 കോടിയുടെ കാർഷിക വിളകളാണ്.
ആകെ 10,551 കർഷകരുടെ വിളകൾക്കാണ് വിവിധയിടങ്ങളിലായി നാശം സംഭവിച്ചത്. ഇതിൽ വാഴകൃഷി മുതൽ തെങ്ങുവരെയുണ്ട്. 351.39 ഹെക്ടർ കൃഷിയാണ് ജില്ലയിൽ മഴക്കെടുതിയിൽ ഇല്ലാതായത്. ജൂൺ ഒന്നു മുതൽ ആറു വരെയുള്ള കൃഷിനാശത്തിന്റെ കണക്കാണിത്.
ഏറ്റവും നാശം വാഴകൃഷിയിൽ
വാഴ കർഷകർക്കാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. മൂന്നു ലക്ഷത്തിലേറെ വാഴകൾ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞുവീണുവെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 2.09 ലക്ഷം കുലച്ചതും 1.04 ലക്ഷം കുലക്കാത്തതുമാണെന്ന് കൃഷി വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
കുലച്ച വാഴകൾ നശിച്ചതുമൂലം ഉണ്ടായത് 12.55 കോടിയുടെ നാശനഷ്ടമാണ്. 3216 കർഷകരെയാണ് ഇത് ബാധിച്ചത്. 1996 കർഷകരുടേതായി കുലക്കാത്ത ഒരുലക്ഷത്തിലേറെ വാഴകൾ കാറ്റിൽ താഴെ വീണപ്പോഴുണ്ടായത് 4.17 കോടിയുടെ നഷ്ടം. വാഴ കൃഷിയുടെ മാത്രം നഷ്ടം കണക്കാക്കുമ്പോൾ 125 ഹെക്ടർ കൃഷിയാണ് ഇല്ലാതായത്.
നഷ്ടം സഹിക്കാനാവാതെ നെടുമ്പാശ്ശേരി
ജില്ലയിൽ വിവിധ ബ്ലോക്കുകളിലായി ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് നെടുമ്പാശ്ശേരിയിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ മേഖലയിൽ 172 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. ആകെ 1428 കർഷകരെ കാറ്റും മഴയും ചതിച്ചു.
പെരുമ്പാവൂർ ബ്ലോക്കിൽ 136 ഹെക്ടർ കൃഷിനാശമുണ്ടായി. ഇവിടെ 2122 കർഷകർ ദുരിതബാധിതരായി. ആലുവ ഉൾപ്പെടെ ബ്ലോക്കുകളിലും കനത്ത നാശനഷ്ടം നേരിട്ടിട്ടുണ്ട്. വാഴ കൃഷി തന്നെയാണ് ഇവിടങ്ങളിലെല്ലാം കൂടുതലായി തകർച്ച നേരിട്ടത്.
റബർ കർഷകർക്കും നിലവിളി
ആറു ദിവസത്തിനിടെ മഴയും കാറ്റും ഇല്ലാതാക്കിയത് 6600ത്തിലേറെ റബർ മരങ്ങളാണ്. ഇതിൽ 4625 എണ്ണം ടാപ്പ് ചെയ്യുന്നവയും 2006 എണ്ണം ടാപ്പ് ചെയ്യാത്തവയുമാണ്. ആകെ പത്തിലേറെ ഹെക്ടർ സ്ഥലത്തുള്ള റബർ കൃഷി നശിച്ചു.
794 റബർ കർഷകരാണ് ഇതുമൂലം ദുരിതത്തിലായത്. റബർ കൃഷിയുടെ മാത്രം നഷ്ടം കണക്കാക്കിയാൽ 1.22 കോടി രൂപ വരും. കായ്ഫലമുള്ള 2317 കമുകുകളും കായ്ഫലമില്ലാത്ത 1246 എണ്ണവും വീണതോടെ 1000ത്തിലേറെ കമുക് കർഷകർക്കും വേദനയായി.
കായ്ഫലമുള്ള 4474 ജാതിക്ക മരങ്ങളും കായ്ഫലമില്ലാത്ത 1266 എണ്ണവും കാറ്റിൽ വീണപ്പോൾ നഷ്ടം നേരിട്ടത് 1653 കർഷകർക്കാണ്.
നശിച്ചത് 17 ഹെക്ടർ നെൽകൃഷി
17 ഹെക്ടർ നെൽകൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നശിച്ചത്. 65 കർഷകർ ഇതുമൂലം ദുരിതമനുഭവിച്ചു. ആകെ 0.25 കോടിയുടെ നഷ്ടം കണക്കാക്കുന്നു. പന്തലിട്ടതും ഇടാത്തതുമായ പച്ചക്കറി കൃഷി 52 ഹെക്ടറോളം നശിച്ചു. ഇതുമൂലം 468 കർഷകരെയാണ് ബാധിച്ചത്. 0.22 കോടിയാണ് നഷ്ടം കണക്കാക്കുന്നത്.
തെങ്ങ്, കശുമാവ്, കൊക്കോ, കുരുമുളക്, എള്ള്, കരിമ്പ് തുടങ്ങിയ കൃഷികളും അങ്ങിങ്ങായി നശിച്ചിട്ടുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
- കുലച്ച വാഴകൾ നശിച്ചുണ്ടായ നഷ്ടം 12.55 കോടി
- റബർ കൃഷി നഷ്ടം 1.22 കോടി
- നെൽകൃഷി നഷ്ടം 25 ലക്ഷം
- പച്ചക്കറി കൃഷി നഷ്ടം 22 ലക്ഷം