ഒരു ലിറ്റർ പാൽ ഉൽപാദന ചെലവ് 65 രൂപയിലധികം, ലഭിക്കുന്നത് 43 രൂപ മാത്രം; നഷ്ടക്കച്ചവടമെന്ന് കർഷകർ, ക്ഷീര മേഖലയിൽ സമരത്തിനൊരുക്കം
text_fieldsകൊച്ചി: ക്ഷീരമേഖല നഷ്ടക്കണക്കുകളിൽ മുങ്ങുന്നതിനാൽ കന്നുകാലി സമ്പത്തിലും പാൽ ഉൽപാദനത്തിലും വ്യാപക കുറവ് ഉണ്ടാകുന്നുവെന്ന് കർഷകർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ക്ഷീരകർഷകർ. പാലിന് സംഭരണ വില 70 രൂപയാക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
പാലുൽപാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണെന്ന് അവർ പറഞ്ഞു. സംസ്ഥാനത്തെ പശുക്കളുടെ എണ്ണം അഞ്ചുവർഷം കൊണ്ട് 13.41 ലക്ഷത്തിൽ നിന്ന് ഒമ്പതുലക്ഷത്തിലെത്തിയെന്നും കണക്കുകൾ നിരത്തി അവർ വ്യക്തമാക്കുന്നു. കാലിത്തീറ്റ വിലവർധന, തൊഴിലാളികളുടെ കൂലിയിലുണ്ടായ വർധന, പുല്ല് കൃഷിയുടെ ചെലവ് വർധിച്ചത്, കാലാവസ്ഥ മാറ്റം മൂലം പുല്ല് നശിക്കുന്നത്, വെറ്ററിനറി സേവനങ്ങൾക്കുള്ള ചെലവിലെ വർധന, കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വർധിച്ച ചെലവ്, വൈദ്യുതി, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും ലഭ്യതക്കുറവും കാലിത്തൊഴുത്തിലേക്ക് ആവശ്യമായ മെഷീൻ, അതിന്റെ പാർട്സുകൾ എന്നിവയുടെ വിലവർധന എന്നിവയൊക്കെയാണ് മേഖലയുടെ തകർച്ചക്ക് വഴിവെക്കുന്നതെന്ന് അവർ വിശദീകരിക്കുന്നു.
ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കാനുള്ള ചെലവ് നിലവിൽ 65 രൂപയിലധികമാണെന്നും സൊസൈറ്റിയിൽനിന്നും പാലിന് 43 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് മേഖലയിലെ കർഷകരുടെ കൊഴിഞ്ഞുപോക്കിന് ആധാരം. 2019ൽ മിൽമതന്നെ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ പാൽ കേരളത്തിൽ ഉൽപാദിപ്പിക്കാൻ ചെലവ് 48.68 രൂപ വരെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പഠനത്തിൽ ഒരു കിലോ കാലിത്തീറ്റക്ക് 23.4 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോൾ അത് 32 രൂപയായിട്ടുണ്ടെന്നും കർഷകർ പറഞ്ഞു.
പുതിയ സെൻസസ് പ്രകാരം 2019നെ അപേക്ഷിച്ച് പശുക്കളുടെ എണ്ണം കേരളത്തിൽ 37 ശതമാനം കുറഞ്ഞു. അതിനാൽ, ഇതര സംസ്ഥാനത്തുനിന്നും വരുന്ന പാല് പോലുള്ള ദ്രാവകം കുടിക്കാൻ കേരളത്തിലെ ജനത നിർബന്ധിതരാവുകയാണെന്നും ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണെന്നും അവർ പറഞ്ഞു. വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ അധികൃതരിൽ നിന്നും തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചത്. ഇതിനെതിരെ 16ന് തിരുവനന്തപുരത്ത് ക്ഷീരവികസന ഡയറക്ടർ ഓഫിസിന് മുന്നിൽ ധർണ നടത്താനാണ് തീരുമാനമെന്ന് കേരള െഡയറി ഫാർമേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.