മണക്കാട്ടെ മണ്ണിലും ഈന്തപ്പഴ മധുരം
text_fieldsസജിമോൻ ഈന്തപ്പന മരത്തിനരികിൽ
തൊടുപുഴ: മണക്കാട് ഈന്തപ്പന മരം കുലച്ച് നിൽക്കുന്നത് കണ്ട് പലരും അദ്ഭുതപ്പെട്ടു. ഇതൊക്കെ നമ്മുടെ നാട്ടിലുമുണ്ടാകുമോ എന്നായി ചോദ്യം.എന്നാൽ ഈന്തപ്പഴം നമ്മുടെ നാട്ടിലും വളരുമെന്ന് ഉറപ്പിച്ച് പറയുകയും കുലകളിലായി നിൽക്കുന്ന കായ്ക്കൾ ചൂണ്ടിക്കാണിച്ച് തരികയുമാണ് മണക്കാട് സ്വദേശിയായ സജിമോൻ. പരീക്ഷണാർത്ഥമാണ് നാലുവർഷം മുൻപ് സജിമോൻ ഈന്തപ്പന തൈ നടുന്നത്. അന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നുവെങ്കിൽ ഇന്ന് എട്ട് കുലകളിലായി കായ്ച്ചുകിടക്കുകയാണ്. ഹൈദരബാദിൽ നിന്ന് സുഹൃത്ത് കൊണ്ട് വന്നതാണ് തൈകൾ. രണ്ടെണ്ണം മൂവായിരം രൂപ മുടക്കി വാങ്ങി. ഈന്തപ്പനകൾ സാവധാനത്തിലാണ് വളരുന്നത്. വലുതായാൽ തായ്ത്തടി കരുത്തുറ്റതാകും. പ്രത്യേകിച്ച് പരിചണം ഒന്നും കൊടുത്തിട്ടില്ല. വെള്ളം കൃത്യമായി ഒഴിച്ചു കൊണ്ടിരുന്നു.
കാലാവസ്ഥ മാറുന്നതിനനുസരിച്ചാണ് ഈന്തപ്പനയുടെ വളർച്ചയും നടക്കുന്നത്. കൂടുതൽ ചൂടും കുറഞ്ഞ വെള്ളവും മാത്രമേ ഇതിന് ആവശ്യമുള്ളൂ. കഴിഞ്ഞ കുറച്ചു നാളായി നല്ല ചൂടുള്ളതിനാൽ പെട്ടെന്ന് കായ്ച്ചു. വരണ്ട കാലാവസ്ഥ, നല്ല നീർവാർച്ചയുള്ള മണ്ണ് എന്നിവ വളർച്ചക്ക് പ്രധാന ഘടകമാണെന്ന് ഇദ്ദേഹം പറയുന്നു. മണക്കാട് ചിറ്റൂർ കുന്നും പുറത്ത് സജിമോൻ രണ്ട് വർഷമായി ഫാം നടത്തുന്നു. ഫാം ടൂറിസം ലക്ഷ്യമിട്ട് 65 സെന്‍റ് സ്ഥലത്ത് അവക്കാഡോ, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങി 25 ഇനം വിദേശ, സ്വദേശ ഇനം പഴങ്ങളുണ്ട്. ഭൂമി മാതാ എന്നാണ് ഫാമിന്‍റെ പേര്. പഴ കൃഷി ഇനിയും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫാം ടൂറിസം പദ്ധതി പൂർണതയിലേക്ക് എത്താൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതുണ്ടെന്നും അതിനായുള്ള ഒരുക്കം പുരോഗമിക്കുകയാണെന്നും സജിമോൻ പറഞ്ഞു.


