കല്യാണിയും, കബിനിയും, കൃഷ്ണ കാമോദും; ഔഷധ നെൽകൃഷിയിൽ വിപ്ലവം സൃഷ്ടിച്ച് കർഷകൻ
text_fieldsകോഴഞ്ചേരി: ഇടയാറന്മുള ചെറുപഴക്കാട്ട് ക്ഷേത്ര ഭൂമിയിൽ ഔഷധ നെൽകൃഷിയിൽ വിപ്ലവം സൃഷ്ടിച്ച് പാഡി ആർട്സ് കർഷകൻ. കരനെൽ കൃഷിയിലൂടെ ഔഷധത്തോട്ടമാക്കി മാറ്റുകയാണ് കൃഷിയിടം.
വ്യത്യസ്ത ക്യഷികളുടെ പരീക്ഷണത്തോടാണ് ഇടയാറൻമുള മുളക്കമലയിൽ ഉത്തമന് താൽപര്യം. ഇടയാറൻമുള 1991ാം നമ്പർ എൻ.എസ്.എസ് കരയോഗംവക ചെറുപഴക്കാട് ക്ഷേത്രഭൂമിയിൽ 20 സെന്റ് സ്ഥലത്താണ് കൃഷി. 12 വർഷമായി കാർഷിക മേഖലയിൽപ്രവർത്തിക്കുന്നു. സർക്കാറിന്റെ കൃഷി പരിശീലനത്തിന് ഇസ്രയേലിലും പോയിട്ടുണ്ട്.
കുട്ടികൾക്ക് സ്കൂളുകളിൽ കൃഷി പരിശീലനം നൽകാറുണ്ട്. കഴിഞ്ഞ വർഷവും വ്യത്യസ്ത കൃഷിയിലൂടെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് ജില്ലകളിലെ ക്ഷേത്രങ്ങളിൽ നിറപുത്തരിക്കായാണ് കൃഷി ചെയ്തത്. വിതച്ചിട്ട് 20 ദിവസം കഴിയുന്നു. ക്യഷിയിൽസഹായിക്കാൻ ഇടയാറൻമുള സ്വദേശി അഖിലുമുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള ഔഷധഗുണമുള്ള നെൽവിത്തുകളാണ് വിതച്ചത്. കൂട്ടത്തിൽ തായ്ലൻഡ് ജാസ്മിൻ നെൽവിത്തും പച്ചവെള്ളത്തിലിട്ടാൽ അരി ചോറായിമാറുന്ന അഘോനി ബോറ നെല്ലിനവും ഇടംപിടിച്ചു.
തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് കലർന്ന മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പിൻപിണ്ണാക്കും പ്രയോഗിക്കുന്നു. അഘോനി ബോറ 145 ദിവസം വിളവെടുപ്പ്,തായ് ജാസ്മിൻ (മുല്ലപ്പൂ) നെൽ 150 ദിവസം,കൃഷ്ണ കൗമോദ് 120 ,കറുപ്പ് കബിനി 150, കല്യാണി വയലറ്റ് 130 ദിവസം എന്നിവയാണ് വിതച്ചത്. ഒരേസമയത്ത് വിളവെടുക്കുന്നതിനായി വ്യത്യസ്ത ദിവസങ്ങളിലാണ് വിത്തുകൾ വിതച്ചത്.
അഘോനി ബോറ നെൽ: പച്ചവെള്ളത്തിലിട്ടാൽ അരി ചോറായിമാറുന്ന നെല്ലിനം
മുക്കാൽമണിക്കൂർ പച്ചവെള്ളത്തിലിട്ടാൽ അരി ചോറായി മാറും. ചൂടുവെള്ളത്തിലാണെങ്കിൽ കാൽമണിക്കൂർ മതി.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള അഘോനി ബോറ നെല്ല് തണുപ്പുള്ള പ്രദേശങ്ങളിലാണ് സാധാരണ വളരാറുള്ളത്. പരീക്ഷണാടിസ്ഥാനത്തിലാണ് കേരളത്തിൽ ഇത് കൃഷി ഇറക്കിയിട്ടുള്ളത്.
തായ് ജാസ്മിൻ (മുല്ലപ്പൂ അരി)
സുഗന്ധവുമുള്ള ഒരു ഇനം നെല്ല്. മൃദുവായതും അല്പം മധുരമുള്ള രുചിയുമുണ്ട്. പാകം ചെയ്യുമ്പോൾ അൽപം പശയുള്ളതാണ്. പ്രധാനമായും വടക്കുകിഴക്കൻ തായ്-കംബോഡിയൻ അതിർത്തിയുടെ പ്രദേശങ്ങളിലാണ് വളരുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ജാസ്മിൻ അരിയുടെ ഭൂരിഭാഗവും തായ് ജാസ്മിൻ അരിയാണ്. വെളുത്ത അരി ദഹനത്തിന് സഹായിക്കും. ലോകമെമ്പാടും അറിയപ്പെടുന്ന ഏറ്റവും പ്രശസ്തമായ തായ് അരി ഇനമാണ്.
കൃഷ്ണ കാമോദ്
ഗുജറാത്ത് ബസുമതി എന്നറിയപ്പെടുന്ന സുഗന്ധ അരിയാണിത്. വയലറ്റ് നിറത്തിലാണ് കതിരുണ്ടാകുക. ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിൽ കൂടുതൽ കൃഷി ചെയ്തിരുന്ന കൃഷ്ണ കാമോദ് ഇപ്പോൾ ഔഷധഗുണം കൂടുതലാണ്. കൂടാതെ രക്തക്കുഴലുകളിലെ കൊളസ്ട്രോൾ കുറക്കാൻ കഴിയുന്ന ഗാമാ ഒറിസനോൾ അടങ്ങിയിട്ടുണ്ട്.
കറുപ്പ് കബിനി നെൽ
ലൂട്ടെയ്ന്‍, സിയാസാന്തിന്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കരോറ്റെനോഡ്സ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇവ ആന്റിഓക്സിഡന്റ്സ് പോലെ പ്രവര്‍ത്തിക്കുകയും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അണുബാധകളില്‍നിന്ന് ഇവ സംരക്ഷണം നല്കുന്നു. ബ്ലൂ ലൈറ്റ് വേവ്സില്നിന്ന് ഇത് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
കല്യാണി വയലറ്റ് നെല്ല്
കറുത്ത മുന്തിരിക്കും ഞാവൽപ്പഴത്തിനും കടും വയലറ്റ് നിറം കൊടുക്കുന്ന ആന്തോസയാനിൻ തന്നെയാണ് ഇവിടെയും നിറത്തിന്റെ രഹസ്യം. വേവിക്കുന്ന വെള്ളത്തിന്റെ അമ്ലത്വം അനുസരിച്ച് വയലറ്റ് നിറം കാണിക്കുന്ന ഒരു പദാർഥമാണ് ആന്തോസയാനിൻ. ഒരു നല്ല ആന്റി ഓക്സിഡന്റ് കൂടിയാണ്. ശരീരത്തിന് കാർബോഹൈഡ്രേറ്റുകൾ നൽകുന്നതിനൊപ്പം നിരവധി പോഷക ഗുണങ്ങളും അരിയിലുണ്ട്. മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെ വിറ്റാമിനുകളും ധാതുക്കളും അരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായും ഗ്ലൂറ്റൻ രഹിതമാണ്. അതിനാൽ സീലിയാക് രോഗമുള്ള ആളുകൾക്ക് ഇത് അനുയോജ്യമായ ഒരു പകരക്കാരനാകും.