‘പ്രാകൃതം’; ഈ 65 സെന്റിൽ വിളയുന്നു നാനൂറിലധികം ഫലവൃക്ഷങ്ങൾ
text_fieldsസുധാകരൻ നായർ തന്റെ കൃഷിയിടത്തിൽ
തൊടുപുഴ: തലക്കെട്ട് കണ്ട് കണ്ണ് ചുളിക്കാൻ വരട്ടെ. നെടുങ്കണ്ടം കല്ലാർ മലമുകളിലെ 65 സെൻറ് സ്ഥലത്ത് നാനൂറിലധികം ഫലവൃക്ഷങ്ങളും പഴവർഗചെടികളും നട്ടുവളർത്തി പരിപാലിക്കുന്ന സുധാകരൻനായർ തന്റെ ചെറു കാടിനിട്ടിരിക്കുന്ന പേരാണ് ‘പ്രാകൃതം’. പ്രകൃതിയോടൊപ്പം ചേർന്ന് ജീവിക്കുക എന്ന ആശയത്തിലാണ് ഈ പേര് കൃഷിയിടത്തിന് ഇട്ടത്. രണ്ടു പതിറ്റാണ്ട് കാലമായി മലമുകളിലെ ഈ കൃഷിയിടത്തിൽ പ്രകൃതി കൃഷി നടത്തി ജീവിക്കുകയാണ് സുധാകരൻ നായർ. സെന്ട്രൽ വാട്ടർ കമീഷനിലടക്കം ജോലി ചെയ്ത സുധാകരൻ നേപ്പാൾ, ഭൂട്ടാൻ, സിക്കിം തുടങ്ങിയ നാടുകളിലാണ് നല്ലൊരു കാലം ജീവിച്ചത്. ജോലിയെല്ലാം മതിയാക്കി 2010 ലാണ് നെടുങ്കണ്ടം കല്ലാറിലെ തന്റെ കുടുംബ വിഹിതമായ സ്ഥലത്ത് ഫല വൃക്ഷങ്ങൾ പരിപാലിച്ച് തുടങ്ങിയത്.
കൃഷി ചെയ്യാതെ വെറുതെ ഇട്ടിരുന്ന സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്ത്. വാർധക്യം പ്രകൃതിയോടൊപ്പം എന്ന ആശയവുമായി സ്ഥലത്ത് ഫല വൃക്ഷങ്ങളും പഴ വർഗ ചെടികളുമെല്ലാം വളർത്താൻ തുടങ്ങി. മാവുകൾ, ചാമ്പകൾ, പ്ലാവുകൾ, ദുരിയാൻ, സപ്പോട്ട, റൊമേനിയ, അബിയു ചെറി, ഡ്രാഗൺ ഫ്രൂട്ട്, ജമൈക്കൻ സ്റ്റാർ ആപ്പിൾ തുടങ്ങിയ വ്യത്യസ്ത പഴവർഗ ചെടികളും ഫലവർഗചെടികളുമാണ് അറുപത്തിയഞ്ചുസെന്ററിൽ നിറയുന്നത്. ഇത് കൂടാതെ സ്വന്തമായി വളർന്ന് നിൽക്കുന്നവ വേറെയും. രാസവളങ്ങളോ കീടനാശിനികളൊ ഒന്നും ഉപയോഗിക്കാതെയാണ് ഈ കൃഷി പരിപാലനം.
സംശയം ചോദിക്കുന്നവരോട് കാട്ടിൽ വളമിട്ടിട്ടാണോ മരങ്ങളും ഫലങ്ങളുമുണ്ടാകുന്നതെന്നാണ് സുധാകരൻ നായരുടെ മറു ചോദ്യം. വൃക്ഷങ്ങൾ നടുക എന്നതല്ലാതെ അതിൽ നിന്ന് വരുമാനമുണ്ടാക്കാനൊന്നും ഇദ്ദേഹമില്ല. ഉണ്ടാകുന്നവ കഴിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകും. ബാക്കിയുള്ളവ മറ്റ് ജീവജാലങ്ങൾക്കാണെന്ന് ഇദ്ദേഹം പറയുന്നത്. വിവിധ ജില്ലകളിൽ നിന്ന് വലിയ വില കൊടുത്താണ് പല പഴവർഗ ചെടികളും ഇവിടെ എത്തിക്കുന്നത്. പ്രത്യേകത തോന്നുന്ന ഫല വൃക്ഷങ്ങൾ തന്റെ സ്ഥലത്തെത്തിക്കാൻ പണം മുടക്കാനൊന്നും അദ്ദേഹത്തിന് മടിയില്ല.
പ്രകൃതിയെ മുറിവേൽപ്പിക്കാതെയാകണം കാർഷിക പ്രവർത്തനം എന്നാണ് ഇദ്ദേഹം പറയുന്നത്. പൂച്ചെടി നട്ടാലും വളമിടുന്ന കാലത്ത് നമ്മുടെ നാട്ടിലെ പ്ലാവും മാവുമൊക്കെ എങ്ങനെ വളർന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. പ്രകൃതിയെ ആസ്വദിച്ചാൽ അതിൽ നിന്ന് ലഭിക്കുന്നത് മനസമാധാനം കൂടിയാണ്. തന്റെ ഈ മരക്കാട്ടിൽ എത്തിയാൽ അത് ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.