മലരിക്കൽ ആമ്പൽ ടൂറിസം; വരുമാനം കർഷകരുമായി പങ്കിടും
text_fieldsകോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകുന്നു. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുപാടു സംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാനാകും.
തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ - ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖര സമിതികളും ഈ പാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ആമ്പൽ ഫെസ്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സംഘാടകരായ തിരുവാർപ്പ് പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ യോഗം ചേർന്നത്.
ഡിവൈ.എസ്.പി കെ.ജി. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുന: സംയോജന പദ്ധതി കോഓർഡിനേറ്റർ കെ. അനിൽകുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു , കുമരകം എസ്.എച്ച്.ഒ കെ. ഷിജി, മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡൻറ് വി.കെ. ഷാജിമോൻ, തിരുവായ്ക്കരി പാടശേഖര സമിതി പ്രസിഡന്റ് ജോൺ ചാണ്ടി, ജെ. ബ്ലോക്ക് പാടശേഖര സമിതി സെകട്ടറി ഔസേഫ് ചാക്കോ എന്നിവർ സംസാരിച്ചു.
മറ്റ് തീരുമാനങ്ങൾ
- ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതതു പാടശേഖര സമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. റൊട്ടേഷൻ അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും.
- ലൈഫ് ജാക്കറ്റ് ഉൾപ്പടെ സുരക്ഷസംവിധാനങ്ങൾ ഉറപ്പാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂനിഫോം ധരിക്കും.
- മലരിക്കൽ ടൂറിസം സോണായ പശ്ചാത്തലത്തിൽ വാഹന ഗതാഗതം ക്രമീകരിക്കും. ടൂറിസ്റ്റുകൾ കാഞ്ഞിരം പാലം കടന്ന് മലരിക്കൽ ജങ്ഷനിൽ എത്തി തിരിച്ചു പോകുന്ന വിധം പാർക്കിങ് നിർബന്ധമാക്കി. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ ഫീസ് നൽകി ഉപയോഗിക്കാനാകും.
- പുതുതായി വീതി കൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് താൽക്കാലികമായോ സ്ഥിരമായോ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കില്ല. പൊതുമരാമത്ത് വകുപ്പ് അത് നീക്കും.