കാലിത്തീറ്റ വില വർധനവും പാലിന് വിലക്കുറവും; ക്ഷീര മേഖല പ്രതിസന്ധിയില്‍
text_fieldsകല്പറ്റ: കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ ക്രമാതീതമായ വില വര്‍ധനവും ഉല്‍പ്പാദനത്തിന് അനുസൃതമായി പാലിന് വില ലഭിക്കാത്തതും ക്ഷീരമേഖലയിയെ പ്രതിസന്ധിയിലാക്കുന്നു. ഉല്‍പ്പാദനത്തിന് അനുസരിച്ച് പാലിന് വില ലഭ്യമാകാത്തത് കാരണം ഇതിനകം നൂറു കണക്കിന് കർഷകർ പശുവളർത്തൽ ഉപേക്ഷിച്ചു.
നിലവില്‍ പാല് ലിറ്ററിന് 40 രൂപയാണ് സൊസൈറ്റികളില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 3.5 ഫാറ്റും 8.35 എസ്.എന്‍.എഫും ഉണ്ടെങ്കില്‍ മാത്രമേ പാലിന് ഈ തുക ലഭിക്കുകയുള്ളു. നിലവില്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഈ തുക ലഭിക്കുന്നില്ല.
കാലിത്തീറ്റയുടെ ക്രമാതീതമായ വില വർധനയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഒരു ലിറ്റര്‍ പാല് ഉല്‍പ്പാദിപ്പിക്കാന്‍ 55 രൂപയോളം ചെലവുണ്ടെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, കര്‍ഷകര്‍ക്ക് 40 രൂപയാണ് ലഭിക്കുന്നത്. പാലിന് അടിസ്ഥാന വില 70 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നും കർഷകർ പറയുന്നു.
വയനാട്ടിലെ വെറ്ററിനറി ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതും ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും ലാബ് സൗകര്യവുമില്ല. നാമമാത്രമായ രീതിയില്‍ ലാബ് സൗകര്യമുള്ളിടത്ത് ടെക്നീഷ്യന്മാരും സ്റ്റാഫുകളുമില്ലാത്ത അവസ്ഥയുമുണ്ട്. മൃഗാശുപത്രികളില്‍ പലപ്പോഴും ആവശ്യത്തിന് മരുന്നുകളുമുണ്ടാവാറില്ല.
അത്യുല്‍പ്പാദന ശേഷിയുള്ള പശുക്കളെ സൃഷ്ടിക്കാനാകുന്ന ബിജം എത്തിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. നിലവില്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കന്നുകാലികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നത്.
ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ മുടക്കിയാണ് ഇവയെ എത്തിക്കുന്നത്. എന്നാല്‍, തുടര്‍ ചികിത്സയും സൗകര്യങ്ങളും ലഭിക്കാത്തതിനാല്‍ കന്നുകാലികളെ പരിപാലിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കര്‍ഷകര്‍ക്ക്. ക്ഷീരകര്‍ഷകര്‍ക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും യാഥാസമയം ലഭിക്കാത്തതും ക്ഷീരമേഖലയില്നിന്നും കര്‍ഷകര്‍ പിന്തിരിയാന് കാരണമാകുന്നുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കായി സര്‍ക്കാര്‍ വിവിധ സബ്സിഡികളും ആനുകൂല്യങ്ങളും വര്‍ഷം തോറും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും സമയബന്ധിതമായി ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു.