ഗിർ മുതൽ വെച്ചൂർ വരെ; ഈ പുരയിടം നാടൻ പശുക്കളുടെ പറുദീസ
text_fieldsഫാമിലെ വിവിധ ജനുസ്സിൽപ്പെട്ട നാടൻ പശുക്കൾ (ഇൻസൈറ്റിൽ രശ്മി തെന്റ ഫാമിൽ)
രാജ്യത്തെ തനത് പശുജനുസ്സുകൾക്കിടയിൽ ഏറ്റവും പാലുൽപാദനമുള്ളവയാണ് ഗിറും സഹിവാളും താർപാർക്കറുമെല്ലാം. വലുപ്പത്തിലും തൂക്കത്തിലും ഒന്നാമതാണ് ഗുജറാത്തിൽ നിന്നുള്ള കാംഗ്രജ് കാലികൾ. കർഷകരോടൊപ്പം പാടത്തും പറമ്പിലും എത്ര അധ്വാനിച്ചാലും ക്ഷീണമേൽക്കാത്തത്ര കായികമികവും കരുത്തുമുള്ള കാലികളാണ് ബർഗുറും ഹല്ലികറും ഉമ്പളാച്ചേരിയുമെല്ലാം. ഈ കാലിജനുസ്സുകളെയെല്ലാം ഒരു തൊഴുത്തിനുകീഴിൽ കാണണമെങ്കിൽ കോട്ടയം ജില്ലയിലെ പാല കുര്യനാടുള്ള ക്ഷീരസംരംഭകയായ രശ്മിയുടെ ഇടത്തിനാൽ ഡെയറി ഫാമിൽ എത്തിയാൽ മതി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തദ്ദേശീയ ജനുസ്സ് കന്നുകാലികളാണ് ഇടത്തിനാൽ ഡെയറി ഫാമിന്റെ ആകർഷണം. തദ്ദേശീയ ജനുസ്സ് കാലികളെ വളർത്തി സംരക്ഷിക്കുക മാത്രമല്ല അവയുടെ പരിപാലനം ലാഭകരമായ ക്ഷീരസംരംഭമാക്കി മാറ്റിയെടുക്കാനും സാധിച്ചതാണ് ഇടത്തിനാൽ ഫാമിന്റെ വിജയം.
പാൽ മുതൽ ചാണകം വരെ തനതുകാലികളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ നിർമാണവും വിപണനവുമെല്ലാം ഫാമിലുണ്ട്. ദേശീയ തലത്തിൽ ക്ഷീരസംരംഭകർക്കും ക്ഷീരകർഷക സംഘങ്ങൾക്കും നൽകുന്ന ഏറ്റവും ഉന്നതപുരസ്കാരമായ ഗോപാൽരത്ന ബഹുമതി 2021ൽ രശ്മിയെ തേടിയെത്തിയതിന്റെ കാരണവും തനിനാടൻ ക്ഷീരമികവ് തന്നെ.
നാടൻപ്പൈപെരുമ
പത്തോളം സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാടൻ കാലിജനുസ്സുകൾ ഫാമിൽ ഉണ്ട്. കാംഗ്രജ്, പുല്ലിക്കുളം, ഓങ്കോൾ, താർപാർക്കർ, റെഡ് സിന്ധി, രതി, സഹിവാൾ, പുംഗനൂർ, കാങ്കയം, കൃഷ്ണവാലി, ഉമ്പളച്ചേരി, ബർഗുർ, മലനാട് ഗിദ്ദ, ഹല്ലികർ എന്നിങ്ങനെ ഫാമിലെ നാടൻ ജനുസ്സ് പൈക്കളുടെ പട്ടിക നീളുന്നു. അർധചന്ദ്രാഗതിയിൽ കൊമ്പും ആലില പോലെ ചെവിയുമുള്ള ഗിർ പശുക്കൾ ലാൽ കാബിരി ഗിർ, ലില്ലി ഗിർ, മുർബി ഗിർ എന്നിങ്ങനെ പലതുണ്ട്. ഇവയെല്ലാം രശ്മിയുടെ കാലിശേഖരത്തിലുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള പ്രാദേശിക കന്നുകാലി ഇനങ്ങളായ പെരിയാർ വാലി, ചെറുവള്ളി, കാസർകോട് കുള്ളൻ, വടകര കുള്ളൻ, വെച്ചൂർ, കപില തുടങ്ങിയവയും ഇടത്തിനാൽ ഫാമിലുണ്ട്.
വൈവിധ്യ ജനുസ്സുകളെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മോഹവിലകൊടുത്താണ് ഫാമിൽ എത്തിച്ചത്. ഈ ജനുസ്സുകളെ ഫാമിൽ കാഴ്ചക്കായി വളർത്തുകയല്ല, മറിച്ച് ഓരോ ജനുസ്സിന്റെയും ബീജം കൃത്യമായി ഉപയോഗിച്ചുകൊണ്ട് കൃത്രിമ ബീജാധാനം നടത്തി പൈക്കളെ ചെനയേൽപിച്ച് നല്ലയിനം പൈക്കിടാങ്ങളെ പ്രജനനം ചെയ്തെടുക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ഏത് ജനുസ്സ് കാലികളുടെയും ബീജം ലഭ്യമാക്കുന്ന ഏജൻസികൾ ഇന്ന് സംസ്ഥാനത്തുണ്ട്. മൃഗസംരക്ഷണവകുപ്പും തിരഞ്ഞെടുത്ത ജനുസ്സുകൾക്ക് ഈ സേവനം നൽകുന്നുണ്ട്. ഓരോ ജനുസ്സ് പശുക്കിടാങ്ങളെ മോഹവില നൽകി വാങ്ങാൻ ആവശ്യക്കാരുമുണ്ട്. ഗിർ, സഹിവാൾ തുടങ്ങിയ ജനുസ്സിനാണ് ഏറ്റവും ആവശ്യക്കാരെന്ന് രശ്മി പറയുന്നു. നാടൻ പശുക്കളുടെ പാലിന് പ്രത്യേകം ആവശ്യക്കാരുണ്ട്. നാടൻ പശുക്കളുടെ പാൽ എ 2 വിഭാഗത്തിലാണ് പെടുന്നത്.
വെച്ചൂർ, വടകര പശു, കാസർകോടൻ പശു തുടങ്ങിയ കേരള പൈക്കൾ പരമാവധി രണ്ട് ലിറ്ററൊക്കെയാണ് ദിവസേന തരുന്നതെങ്കിൽ ഗിറും താർപാർക്കറും റെഡ് സിന്ധിയും സഹിവാളുമെല്ലാം10-12 ലിറ്റർ പാൽ ചുരത്തും. പൊതുവേ രോഗങ്ങളോടും മറ്റ് ശാരീരിക അവശതകളോടും കാലാവസ്ഥാ മാറ്റങ്ങളോടും വലിയ പ്രതിരോധമുള്ളവയാണ് ഈ ജനുസ്സുകളെല്ലാം. കഠിനമായ ചൂടും മഴയുമൊന്നും ആരോഗ്യത്തെയും ഉൽപാദനത്തെയും അധികം ബാധിക്കില്ല. അതുകൊണ്ടുതന്നെ പരിപാലനചെലവ് സങ്കരയിനം പശുക്കളെ അപേക്ഷിച്ച് വളരെ കുറവാണ് എന്ന മെച്ചവുമുണ്ട്.
നാടൻ പൈക്കൾക്ക് പ്രധാനപ്പെട്ട തീറ്റ പറമ്പിൽ വിളയുന്ന സങ്കര നേപ്പിയർ തീറ്റപ്പുല്ല് തന്നെയാണ്. കൂടാതെ വൈക്കോലും നൽകും. സാന്ദ്രീകൃത തീറ്റയായി ചോളവും ഉഴുന്നുതൊണ്ടും പരുത്തിപ്പിണ്ണാക്കും ഗോതമ്പ് തവിടും ചേർത്തുനൽകും. ഉപ്പും ധാതുലവണ മിശ്രിതങ്ങളും എല്ലാം തരാതരം പോലെ നൽകും. സ്വന്തമായി തയാറാക്കുന്ന ഈ ഓർഗാനിക്ക് തീറ്റയല്ലാതെ സങ്കരയിനം പശുക്കൾക്ക് നൽകുന്ന തീറ്റകൾ ഒന്നും തന്നെ നാടൻ പശുക്കൾക്ക് നൽകാറില്ല. പകൽ സമയത്ത് പശുക്കൾക്ക് മേയാൻ തൊഴുത്തിനോട് ചേർന്നുതന്നെ വിശാലമായ ഫെൻസിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒരു ലിറ്റർ പാലിന് വില 120 രൂപ
പുലർച്ച നാലുമണിക്ക് തുടങ്ങുന്നതാണ് ഫാമിലെ ഒരു ദിവസം. കറന്നെടുത്ത പാൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിക്കുന്നതാണ് ഫാമിലെ രീതി. നാടൻ നറുംപാൽ ഒരു ലിറ്റർ 120 രൂപ നിരക്കിലാണ് വിൽക്കുന്നത്. നാടൻ തൈര് വിൽക്കുന്നതും ഇതേ വിലയിൽ. ബാക്കി വരുന്ന പാലുപയോഗിച്ച് വ്യത്യസ്തങ്ങളായ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കും. നാടൻ പശുവിന്റെ പാലിൽ നിന്നുള്ള മോരിനും നെയ്ക്കുമൊക്കെ നല്ല ഡിമാൻഡുണ്ട്. നറുനെയ്യ് കിലോക്ക് 2500 രൂപവരെ വിലയിലാണ് വിൽപന നടത്തുന്നത്. നാടൻ പശുക്കളുടെ വിവിധ ജനുസ്സ് കിടാരികൾക്ക് 30,000 രൂപ വരെ വിലയുണ്ട്.
പാലും പാലുൽപന്നങ്ങളും കിടാക്കളും മാത്രമല്ല, ചാണകവും വിലയേറിയ ഉൽപന്നം തന്നെ. ഒരു ടൺ ഉണക്ക ചാണകത്തിന് 5,000 രൂപ വരെ വിപണി വിലയുണ്ട്. ചുരുക്കത്തിൽ നാടൻ പശുക്കളെ വിപണി അറിഞ്ഞുവളർത്തിയാൽ ആദായമാണെന്ന് രശ്മിയുടെ ഫാമിലെത്തിയാൽ ആർക്കും ബോധ്യമാകും.
ദേശീയ പുരസ്കാരത്തിന് പുറമെ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മികച്ച തനത് വളർത്തുമൃഗ പരിപാലകക്കുള്ള പുരസ്കാരം ഉൾപ്പെടെ നാടൻ പശുക്കളോടുള്ള രശ്മിയുടെ ഇഷ്ടത്തെ തേടിയെത്തിയ അംഗീകാരങ്ങൾ അനവധിയുണ്ട്. 2023ൽ ഇസ്രായേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക പഠന യാത്രയിലെ അംഗം കൂടിയായിരുന്നു രശ്മി.