മൊട്ടിടാത്ത സ്വപ്നങ്ങളുമായി ചെണ്ടുമല്ലി കർഷകർ
text_fieldsചങ്ങരംകുളം: പൂവിളികളുടെ ആരവങ്ങളുയരുന്ന അത്തമടുത്തെത്തിയിട്ടും മൊട്ടിടാത്ത പൂക്കളും സ്വപ്നങ്ങളുമായി ചെണ്ടുമല്ലി കർഷകർ. ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയിറക്കിയവർ തിമിർത്ത് ചെയ്യുന്ന മഴയിൽ ആശങ്കയിലാണ്. വേണ്ടത്ര വെയിൽ ലഭ്യമല്ലാത്തതിനാൽ അത്തത്തിന് മുമ്പ് പൂ വിരിയുമോയെന്ന ഭീതിയിലാണിവർ.
മഴ വില്ലനായപ്പോൾ മണ്ണിടാനും സമയബന്ധിതമായി പരിചരണം നൽകാനും കഴിയാത്തതാണ് കർഷകരെ ബുദ്ധിമുട്ടിലാക്കിയത്. കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് വളർച്ചയെ ബാധിക്കുന്നു. അത്തത്തിന് മുമ്പ് പൂവിരിഞ്ഞ് പാകമാകാതെ വരികയും ഓണത്തിന് ശേഷം വിരിഞ്ഞ് നിൽക്കുന്നതുമായ അവസ്ഥയാണ് കഴിഞ്ഞ വർഷമുണ്ടായത്. ഇത്തവണയും ആശങ്കയിലാണ് കർഷകർ.
മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് പൂ എത്തുന്നതും കർഷകരെ വലക്കുന്നു. വാർഡ് തലത്തിൽ പൂക്കളമത്സരം ഒരുക്കിയാലേ പൂകർഷകർക്ക് സഹായകമാകൂ. ഗ്രാമപഞ്ചായത്തിന് കീഴിൽ നടപ്പാക്കിയ പൂകൃഷിയിൽ നിന്നുള്ള പൂക്കൾ വാങ്ങണമെന്ന നിബന്ധന കൊണ്ടുവരുന്നതും കർഷകർക്ക് സഹായകമാകും. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ചെണ്ടുമല്ലിക്ക് കിലോക്ക് 160 രൂപയാണ് കഴിഞ്ഞ ദിവസം വില.