പ്രതീക്ഷയറ്റ് കോൾ കർഷകർ...
text_fieldsകോലത്തുപാടം മനക്കടവ് പാടത്ത് കൊയ്ത്ത് നടത്താത്ത കൃഷിയിടങ്ങൾ
ചങ്ങരംകുളം: ഒന്നിനുമീതെ ഒന്നായ് പ്രതിസന്ധികൾ നേരിട്ടതോടെ കോൾ മേഖലയിൽ പുഞ്ചകൃഷി നടത്തിയവർ പെടാപ്പാടിലായി. നെല്ല് കൊയ്തെടുത്താൽ കൂലിച്ചെലവ് പോലും മിച്ചം വരില്ലെന്നതാണ് അവസ്ഥ.
കാലവർഷക്കെടുതിയും വേനൽ മഴയും ജലക്ഷാമവും പലപ്പോഴായി നേരിട്ടതാണ് ഈ വർഷത്തെ പ്രതിസന്ധിക്ക് കാരണമായത്. കൃഷിയിടങ്ങളിൽ വ്യപകമായ പതിരും വിത്തിന്റെ ഗുണനിലവാരമില്ലായ്മയും പുഴുശല്യവുമാണ് കർഷകർക്ക് വിനയായത്. തീരെ വിളവ് കുറഞ്ഞ് പതിര് നിറഞ്ഞത് കോൾ മേഖലയെ പ്രതിസന്ധിയിലാക്കി.
ഗുണനിലവാരം വിലയിരുത്താതെയുള്ള വിത്തുവിതരണമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു. പല കോൾപടവുകളിലും നഷ്ടത്തെ ഓർത്ത് കൊയ്ത്ത് നടത്താതെ കിടക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ കോൾ പടവുകളിലൊന്നായ കോലത്ത് പാടത്ത് കൊയ്ത്തു നടത്താത്ത കൃഷിയിടങ്ങളുണ്ട്.
കോലത്തുപാടം മനക്കടവ് താഴത്ത് ഇതുവരെയും കൊയ്ത്തു നടത്താതെ ഏറെ നെല്ല് പാടത്തുണ്ട്. പ്രതികൂലമായ കാലാവസ്ഥയും വളരെ കുറഞ്ഞ മേനി വിളവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. കെയ്തെടുത്താൽ മെതി യന്ത്രത്തിന് നൽകാനുള്ള തുകപോലും ലഭിക്കില്ല.
കൃഷിഭവൻ മുഖേന വിതരണം ചെയ്ത ജ്യോതി, ഉമ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്. കുമ്മിപ്പാലം, കടുക്കുഴി, പരൂര് സൊസൈറ്റി പടവ്, മുല്ലമാട്, നൂനക്കടവ്, മാറാടി, നടുക്കൊട്ട, ചെറവല്ലൂർ തെക്കേക്കെട്ട് തുടങ്ങിയ പാടശേഖരങ്ങളിലും വ്യാപകമായി പതിരുണ്ട്. തേക്കേക്കെട്ട് കോൾപടവിൽ കർഷകർ ഇത്തവണ വലിയ പരീക്ഷണങ്ങളാണ് നേരിട്ടത്.
നേരത്തെ ഉമ വിത്ത് കൃഷിയിറക്കി ആദ്യം വളം നൽകൽ കഴിഞ്ഞപ്പോൾ ബണ്ട് തകർന്ന് 125 ഏക്കർ വെള്ളം കയറി നശിച്ചു. പിന്നീട് മൂപ്പ് കുറഞ്ഞ ജ്യോതി വിത്ത് കൃഷിയിറക്കുകയായിരുന്നു.
ഇതിന് മുള കുറവാണെന്നും കീടബാധ ഉണ്ടെന്നും അന്നുതന്നെ കർഷകർ പറഞ്ഞിരുന്നു. തകർന്ന ബണ്ട് പുനർനിർമിച്ച് രണ്ടുമാസം വൈകിയാണ് ഇവിടെ കർഷകർ കൃഷിയിറക്കിയത്. വലിയ നഷ്ടം സഹിച്ചാണ് കർഷകർ വീണ്ടും കൃഷിയിറക്കാൻ തയാറായത്.
പുഴുക്കേട് തുടക്കത്തിൽ കർഷകർ പലതവണ കീടനാശിനി തളിച്ചിട്ടും രോഗബാധ ശമിച്ചില്ല. നെല്ലിൽ പതിര് കൂടുതലായതിനാൽ പാറ്റൽ യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കി നൽകുന്നതും കർഷകർക്ക് അധിക ബാധ്യതയാണ്. പല കർഷകരും കൊയ്തെടുക്കാതെ നെല്ല് പാടത്ത് ഉപേക്ഷിച്ചിരിക്കുകയാണ്.