നെല്ല് സംഭരണം: കർഷകർക്ക് ആശ്വാസം
text_fieldsവൈക്കം: പതിറ്റാണ്ടുകളായി നെൽ കർഷകർ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിന് വിരാമം. നെല്ല് സംഭരണത്തിനും സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നതിനുമുള്ള നീണ്ട കാത്തിരിപ്പിൽ നിന്നുള്ള മോചനത്തിന്റെ തുടക്കമാണ് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാനുള്ള സർക്കാർ തീരുമാനം.
നിലവിൽ പി.ആർ.എസ് (നെല്ല് കൈപ്പറ്റ് രസീത് ) വായ്പ ലഭിച്ചിരുന്നത് മൂലം കർഷകൻ ബാങ്കിന്റെ കടക്കാരനായി മാറുകയായിരുന്നു.കാലാവസ്ഥ വ്യതിയാനവും വളത്തിന്റെയും കീടനാശിനികളുടെയും അമിത വിലക്കയറ്റവും അയൽ സംസ്ഥാനങ്ങളിൽനിന്നു കൊയ്ത്തു യന്ത്രം കൊണ്ടുവരുന്നതിന്റെ അമിത നിരക്കും കാരണം നെൽകൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മില്ലുകാരുടെ ചൂഷണവും സംഭരിച്ച നെല്ലിന്റെ പണത്തിനായുള്ള കാത്തിരിപ്പും കർഷകരെ ഏറെ വിഷമത്തിൽ ആക്കിയിരുന്നു. സർക്കാർ പ്രഖ്യാപിച്ച സംഭരണ വിലയിൽനിന്നു താഴ്ത്തി മില്ലുടമകളും ഏജന്റുമാരും നെല്ല് സംഭരിച്ച് നിലവിലെ സംഭരണം അട്ടിമറിക്കാൻ നീക്കം നടത്തുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കേരള സംസ്ഥാന കർഷക സംഘടന (കെ.എസ്.കെ.എസ്) സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. രാജു പറഞ്ഞു.


