മഴ: പാലക്കാട് ഹെക്ടർ കണക്കിന് നെൽകൃഷി നശിച്ചു
text_fieldsകൊയതെടുക്കാൻ പാകമായ നെൽച്ചെടികൾ കനത്ത മഴയിൽ കുഴൽമന്ദത്ത്
നിലത്തുവീണ് കിടക്കുന്നു
പാലക്കാട്: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ജില്ലയിൽ ഹെക്ടർകണക്കിന് നെൽകൃഷി നശിച്ചു. ജില്ലയിൽ കൂടുതൽ കൃഷിയിറക്കുന്ന പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ വിളവെടുപ്പ് സജീവമാണ്. കൊയ്തെടുക്കാൻ പാകമായ നെൽച്ചെടികൾ കനത്ത മഴയിൽ നിലത്തുവീണതോടെ വിളവെടുപ്പ് ദുഷ്കരമാവും. മഴയിൽ കൊയ്തെടുത്ത നെല്ല് ഈർപ്പം കളഞ്ഞ് ഉണക്കി സൂക്ഷിക്കാൻ കഴിയാതെ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്.
ഈർപ്പത്തോടെ നെല്ല് കൂട്ടിയിട്ടാൽ വളരെ വേഗം മുള വരും. ഈർപ്പത്തിെൻറ അളവ് കൂടിയാൽ സപ്ലൈകോയും നെല്ല് സംഭരിക്കല്ല. കൊയ്ത്തു കഴിഞ്ഞ കർഷകരിൽ പലരും നെല്ല് ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. നെല്ല് ഉണക്കി സൂക്ഷിക്കാൻ കഴിയാത്ത കർഷകർ മഴ ശക്തമായതോടെ കൊയതെടുത്ത നെല്ല് എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. സെപ്റ്റംബർ 15 വരെ ജില്ലയിൽ 294 ഹെക്ടർ നെൽകൃഷിയാണ് മഴയിൽ നശിച്ചത്. 4.41 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചിട്ടുള്ളത്. വിളവെടുപ്പ് സമയത്ത് മഴ ശക്തമായതോടെ നഷ്ടം വർധിക്കും.
നെഞ്ചിൽ കൈെവച്ച് നെൽകർഷകർ
കോട്ടായി: തിങ്കളാഴ്ച രാവിലെ മുതൽ തോരാതെ പെയ്ത മഴ നെൽകർഷകരെ ആശങ്കയിലാക്കി. കോട്ടായി മേഖലയിലാണ് കൊയ്ത്തിന് പാകമായ പാടങ്ങൾ വെള്ളത്തിലായത്. നെൽച്ചെടികൾ ഒടിഞ്ഞ് വെള്ളത്തിൽ വീണ് കിടക്കുകയാണ്. രണ്ടു ദിവസം തുടർച്ചയായി വെള്ളം മുങ്ങിയാൽ എല്ലാം നശിക്കുമെന്നാണ് കർഷകർ പറയുന്നത്.