കാലാവസ്ഥ ചതിച്ചു; കൊഴിഞ്ഞുവീണ് റമ്പൂട്ടാൻ; പ്രതിസന്ധിയായി കനത്ത വേനൽ മഴയും നേരത്തെ എത്തിയ കാലവർഷവും
text_fieldsകാഞ്ഞിരപ്പള്ളി: പ്രതീക്ഷകൾ കൊഴിഞ്ഞ് റമ്പൂട്ടാൻ കർഷകർ. നേരം തെറ്റിയെത്തിയ മഴയിൽ മൂപ്പെത്താത്ത കായ്കൾ കൊഴിഞ്ഞു വീഴുകയാണ്. കനത്ത വേനൽ മഴയും നേരത്തെ എത്തിയ കാലവർഷവുമാണ് മലയോര മേഖലയിലെ റമ്പൂട്ടാൻ കർഷകരെ പ്രതിസന്ധിയിലാക്കിയത്. കായ്കളുടെ വളർച്ചാഘട്ടത്തിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് കായ് പൊഴിച്ചിൽ.
ശക്തമായ മഴ മണ്ണിന്റെ അമ്ലക്ഷാര നിലയിൽ കുറവുണ്ടാക്കുന്നത് വഴി അവശ്യമൂലകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി കുറഞ്ഞാണ് കായ് പൊഴിച്ചിൽ ഉണ്ടാകുന്നത്. ഫെബ്രുവരിയിൽ പൂവിടുന്ന റമ്പൂട്ടാൻ ജൂൺ അവസാനത്തോടെ വിളവെടുത്ത് തുടങ്ങുകയാണ് പതിവ്. നല്ല രീതിയിൽ പരിപാലിക്കുന്ന അഞ്ചുവർഷം പ്രായമായ ഒരു മരത്തിൽ നിന്ന് 20 മുതൽ 30 കിലോ വരെ പഴവും 12 വർഷം പ്രായമായ മരത്തിൽ നിന്ന് 200 കിലോ വരെ പഴവും ലഭിക്കുമെന്ന് കർഷകർ പറഞ്ഞു.
ചുരുക്കത്തിൽ കനത്ത വെയിൽ ലഭിക്കേണ്ട മേയ് മാസം മുഴുവനും മഴ ലഭിക്കുന്ന അവസ്ഥയായിരുന്നു. വിളവെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിച്ചിരിക്കെ മൂപ്പെത്താതെ വ്യാപകമായി തോട്ടങ്ങളിൽ അടർന്നുവീഴുകയാണ്. ഇതോടെ തോട്ടം ഒന്നിച്ച് കച്ചവടം നടത്തിയ കർഷകർ പ്രതിസന്ധിയിലായി. ഇത്തവണ നല്ല കായ്ഫലമാണ് ഉണ്ടായിരുന്നതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. തമിഴ്നാട്ടിൽനാട്ടിൽ നിന്ന് എത്തിയ മൊത്തക്കച്ചവടക്കാർക്ക് കിലോക്ക് 150 രൂപ നിരക്കിലാണ് പലരും തോട്ടം ഒന്നിച്ച് കച്ചവടം നടത്തിയത്. കരാർ ഉണ്ടാക്കി പല കർഷകരും അഡ്വാൻസ് വാങ്ങുകയും ചെയ്തു. കായ്കൾ കൂട്ടത്തോടെ കൊഴിഞ്ഞതോടെ അഡ്വാൻസ് വാങ്ങിയ തുക തിരികെ കൊടുക്കേണ്ട ഗതികേടിലാണ്.
കായ് കൊഴിച്ചിൽ തടയാൻ
• മണ്ണിന്റെ അമ്ലക്ഷാര നില നിയന്ത്രണത്തിനായി ഡോളോമൈറ്റ് പ്രയോഗം
• സന്തുലിത പോഷക നിയന്ത്രണം
• പ്രതിരോധ കുമിൾനാശിനി സ്പ്രേ
അമിതമായ മഴ കാരണം സ്പ്രേയിങ് സാധ്യമല്ലെങ്കിൽ കുമിൾനാശിനികൾ തടത്തിൽ ഒഴിച്ച് കൊടുക്കാം. യഥാസമയം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചാൽ കായ് കൊഴിച്ചിൽ മൂലമുള്ള നഷ്ടം കുറക്കാനും കായ് വളർച്ച വർധിപ്പിച്ച് വിളവുകൂട്ടാനും സാധിക്കും.