നിർമലയുടെ ക്ഷീരഗാഥ; ക്ഷീരോൽപാദന മേഖലയിൽ വേറിട്ട വിജയഗാഥയുമായി മുന്നേറി തളിപ്പറമ്പിലെ നിർമല എസ്. നായർ
text_fieldsനിർമല തന്റെ ഫാമിൽ
ക്ഷീരോൽപാദന മേഖലയിൽനിന്ന് പലരും പലകാരണങ്ങളാൽ വിട്ടുപോകുന്ന ഇക്കാലത്ത് വേറിട്ട വിജയഗാഥയുമായി മുന്നേറുകയാണ് തളിപ്പറമ്പിലെ നിർമല എസ്. നായർ. 35 വർഷം മുമ്പ് ഒരു പശുക്കുട്ടിയെ മാത്രം വളർത്തി മൃഗസംരക്ഷണമേഖലയിൽ പ്രയാണം ആരംഭിച്ച 65കാരിക്ക് ഇന്നുള്ളത് വലുതും ചെറുതുമായി ഒട്ടേറെ പശുക്കൾ. നിർമലക്കിത് സ്വന്തമായി ചെയ്യുന്ന ജീവനോപാധി മാത്രമല്ല. ഭർത്താവ് വിജയനും മകളും സ്കൂളിൽ പഠിക്കുന്ന കൊച്ചുമക്കളും എല്ലാം ചേർന്ന് നടത്തുന്ന കുടുംബ സംരംഭമാണ് ഈ ഫാം. ഹോൾസ്റ്റൈൻ ഫ്രീഷ്യൻ, ജഴ്സി എന്നീ ജനുസ്സുകളുടെ സങ്കരയിനം പശുക്കളെയും, ഗിർ പശുക്കളെയുമാണ് പ്രധാനമായും നിർമല വളർത്തുന്നത്. നാടൻ കോഴി വളർത്തലുമുണ്ട്.
ആദായമുണ്ട്, നിർമലയുടെ ഉറപ്പ്
ഈ സംരംഭം ആദായകരമാണോ എന്ന ചോദ്യത്തിന് നിർമലയുടെ മറുപടി ‘ഡോക്ടർക്കറിയില്ലേ, കഴിഞ്ഞ 35 വർഷമായി ഞാൻ ഈ തൊഴിലല്ലേ ചെയ്യുന്നുള്ളൂ. കുട്ടികളുടെ പഠിത്തം, ഞങ്ങളുടെ ജീവിതച്ചിലവുകൾ, വീട് നിർമാണം എല്ലാം നടന്നുപോകുന്നില്ലേ? ആദായകരമല്ലെങ്കിൽ എനിക്കീ മേഖലയിൽ ഇത്രയുംകാലം തുടരാൻ പറ്റുമോ?’ പശുവളർത്തൽ നഷ്ടമാണെന്ന്. ഉരുക്കളുടെ പരിപാലനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിർമലയുടെ പ്രത്യേക ശ്രദ്ധയുണ്ട്.
തീറ്റച്ചെലവ് കുറക്കുന്നതിനും, ഗുണമേന്മയുള്ള തീറ്റലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ഒരേക്കർ സ്ഥലത്ത് പുൽക്കൃഷിയുണ്ട്. ആല കഴുകുന്ന വെള്ളം ശേഖരിച്ച് പുൽക്കൃഷിക്ക് വളമായി ഉപയോഗിച്ചുവരുന്നു. മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന കീറിയ വാഴയിലകൾ, വാഴക്കുലയുടെ മാമ്പൂ എന്നിവയും തീറ്റയിലെ ചേരുവകളായി ഉൾപ്പെടുത്തുന്നുണ്ട്. രോഗപ്രതിരോധത്തിലുമുണ്ട് നിർമലക്ക് അതീവജാഗ്രത. മൃഗസംരക്ഷണവകുപ്പ് നൽകിവരുന്ന എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൃത്യമായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രോഗങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ ഫാമിലെ പശുക്കളെ കാര്യമായി ബാധിക്കാറില്ല. കന്നുകാലി ഇൻഷുറൻസും ചെയ്തുവരുന്നുണ്ട്.
ക്ഷീരോൽപന്ന മാതൃക
ക്ഷീരോൽപന്നങ്ങളുടെയും ഉപോൽപന്നങ്ങളുടെയും നിർമാണത്തിലും വിപണനത്തിലും നല്ല മാതൃകകളാണ് ഈ ഫാമിൽ അനുവർത്തിക്കുന്നത്. പ്രതിദിനം ഉൽപാദിപ്പിക്കുന്ന 200ഓളം ലിറ്റർ പാലിൽ 150 ലിറ്റർ ക്ഷീരസംഘങ്ങളിലാണ് നൽകുന്നത്. ക്ഷേമനിധി, ബോണസ്, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്ക്, ക്ഷീരസംഘത്തിൽ പാൽ നൽകേണ്ടതുണ്ട്. ക്ഷീരസംഘത്തിൽനിന്ന് ഒരു ലിറ്റർ പാലിന് ലഭിക്കുന്ന തുക 48 രൂപ മാത്രമാണ്. ആ വില അപര്യാപ്തമാണെന്ന പരിഭവവും നിർമലക്കുണ്ട്. എന്നാൽ ബാക്കി പാൽ, പാലായും തൈരായും മോരായും നെയ്യായും നേരിട്ട് വിപണനം നടത്തുന്നതാണ് നിർമലയുടെ വിജയരഹസ്യങ്ങളിൽ പ്രധാനം. ‘ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താമെങ്കിൽ, ആവശ്യക്കാർക്ക് കുറവില്ല.
നല്ല വില തരാനും ആളുകൾ തയാറാണ്. എനിക്ക് ഉൽപന്നങ്ങളുമായി എവിടെയും പോകേണ്ടിവരാറില്ല. എല്ലാ ഉൽപന്നങ്ങളും ആളുകൾ ഫാമിൽ നേരിട്ട് വന്ന് കൊണ്ടുപോകും. ആവശ്യത്തിനനുസരിച്ച് ഉൽപാദിപ്പിക്കാൻ സാധിക്കാത്തതാണ് എന്റെ വിഷമം’ -നിർമല പറയുന്നു. മൂല്യവർധിത ഉൽപന്ന നിർമാണത്തിലൂടെ തന്നെ, ആദായം 20 ശതമാനം അധികമാക്കാൻ സാധിക്കുന്നുണ്ട് നിർമലക്ക്. ഫാമിലെ പശുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ, പ്രായക്കൂടുതലുള്ളതും, പാലുൽപാദനശേഷി കുറവുള്ളതുമായവയെ വിൽക്കുകയാണ് പതിവ്.
ഉപോൽപന്നങ്ങളായ ചാണകം, മൂത്രം എന്നിവയുടെ മൂല്യവർധനവിലൂടെയും ആദായം വർധിപ്പിക്കുന്നുണ്ട്. ചാണകം ഉണക്കിപ്പൊടിച്ചു വളമാക്കി വിൽക്കും. ആവശ്യക്കാർക്കു വേണ്ട നാടൻ മുട്ടകളും ഇവിടെ റെഡിയാണ്. ചകിരിച്ചോറ്, വേപ്പിൻപിണ്ണാക്ക് എന്നിവകൂടി ചാണകപ്പൊടിക്കൊപ്പം ചേർത്ത ജൈവവള മിശ്രിതം, ഒരു കിലോഗ്രാം വീതമുള്ള പാക്കാക്കിയാണ് വിൽപന നടത്തുന്നത്. കണ്ണൂരിൽ സംഘടിപ്പിക്കുന്ന സർക്കാർതല മേളകളിലെല്ലാം നിർമലയുടെ ഫാമിലെ ഉൽപന്നങ്ങളുടെ പ്രദർശന-വിപണന സ്റ്റാൾ ഉണ്ടാകാറുണ്ട്. ഗോമൂത്രം, ചാണകം, ചെറുപയർപൊടി എന്നിവയെല്ലാം ചേർത്ത് ‘ജീവാമൃതം’ എന്ന ജൈവവള ലായനിയും ഉൽപാദിപ്പിക്കുന്നുണ്ട്. പശുക്കളുടെ കറവ നിർമലയും മകളുമാണ് ചെയ്യുന്നത്. ഫാമിലെ ശുചീകരണ പ്രവർത്തനങ്ങൾ, തീറ്റനൽകൽ എന്നിവയെല്ലാം വിജയന്റെയും, സഹായിയുടെയും ചുമതലയാണ്. കൊച്ചുമക്കളെല്ലാം എല്ലാ കാര്യങ്ങളിലും ഇവരോടൊപ്പം സജീവമാണ്. പശുവളർത്തൽ ഒരു കുടുംബസംരംഭമാക്കി വിജയിപ്പിക്കാമെന്നതിന്റെ ഉത്തമമായ തെളിവാണീഫാമിലേത്.
അംഗീകാരങ്ങൾ
35 വർഷത്തെ പശുവളർത്തലിനിടയിൽ, ധാരാളം അംഗീകാരങ്ങളും നിർമലയെ തേടിയെത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലതല പ്രദർശന വിപണന മേളയിലെ മികച്ച വ്യക്തിഗത സ്റ്റാളിനുള്ള അവാർഡ്, ക്ഷീര കർഷകക്കുള്ള ജില്ല സഹകരണ ബാങ്ക് അവാർഡ്, കൃഷിവിജ്ഞാന കേന്ദ്രത്തിെന്റ അംഗീകാരം എന്നിവ ചിലതു മാത്രം.
മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷീരവികസന വകുപ്പ്, ക്ഷീരസംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ പരിശീലനാർഥിയായും നിർമലയുണ്ടാകാുറുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ ഫീൽഡ്തല പരിശീലന പരിപാടികളും നിർമലയുടെ ഫാമിൽ നടന്നുവരുന്നു. ആത്മാർഥതയും സത്യസന്ധതയുമുണ്ടെങ്കിൽ ക്ഷീരോൽപാദന മേഖല ആദായകരമാണെന്ന് തന്റെ പ്രവർത്തനങ്ങളിലൂടെ നിർമല തെളിയിക്കുകയാണ്.