വയ്ക്കോലിന് വിലയില്ല, കര്‍ഷകര്‍ നിരാശയില്‍
text_fieldsചാഴിക്കാട് പാടശേഖരത്തിൽ വയ്ക്കോൽ ചുരുട്ടുകൾ
കൊടകര: മുന്‍കാലങ്ങളില്‍ നല്ല വില കിട്ടിയിരുന്ന മുണ്ടകന്‍ വയ്ക്കോലിന് ഇക്കുറി വിലയും ആവശ്യക്കാരും കുറഞ്ഞത് നെല്‍കര്‍ഷകരെ നിരാശയിലാക്കുന്നു.
കൃഷിച്ചെലവിന് തുല്യമായ തുക മുന്‍ വര്‍ഷങ്ങളില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷം വയ്ക്കോൽ വില്പനയിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. അടുത്തകാലം വരെ ഒരുകെട്ട് വയ്ക്കോലിന് 250 രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 150 രൂപയാണ് വില കിട്ടുന്നത്. കഴിഞ്ഞ വർഷം 175 രൂപ വിലയ്ക്കാണ് കർഷകർ വയ്ക്കോൽ വിൽപന നടത്തിയത്.
ഓരോ വർഷം കഴിയുന്തോറും ആവശ്യക്കാര്‍ കുറഞ്ഞുവരുന്നതാണ് വയ്ക്കോൽ വില കുറയാൻ കാരണമായിട്ടുള്ളതെന്ന് ചാഴിക്കാട് പാടശേഖരത്തിലെ കർഷകനായ സുനന്ദൻ കളപ്പുരയ്ക്കൽ പറഞ്ഞു. കൊയ്ത്തു നടത്തുമ്പോൾ യന്ത്രത്തില്‍നിന്ന് താഴെ വീഴുന്ന വയ്ക്കോൽ യന്ത്രസഹായത്തോടെയാണ് ചുരുട്ടികെട്ടുന്നത്. ഒരുകെട്ട് വയ്ക്കോൽ ഇത്തരത്തില്‍ യന്ത്രസഹായത്തോടെ ചുരുട്ടികെട്ടാന്‍ 35 രൂപ നല്‍കണം. ഒരേക്കര്‍ നിലത്തില്‍നിന്ന് ശരാശരി 60 കെട്ട് വൈക്കോലാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ വർഷം മുണ്ടകൻ കൊയത്ത് സമയത്ത് മഴയില്ലാത്തതിനാൽ വയ്ക്കോലിന് കാര്യമായ നാശം സംഭവിച്ചിട്ടില്ല.
ക്ഷീരകര്‍ഷകരാണ് പ്രധാനമായും മലയോരത്തെ പാടശേഖരങ്ങളില്‍നിന്ന് വയ്ക്കോൽ വാങ്ങാറുള്ളത്.
എന്നാല്‍, വീടുകളില്‍ കന്നുകാലികളെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞതും ഫാമുകളില്‍ പശുക്കളെ വളര്‍ത്തുന്നവര്‍ വയ്ക്കോലിന് പകരം തീറ്റപ്പുല്ലും കടകളില്‍നിന്നു കിട്ടുന്ന കാലിതീറ്റയും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വയ്ക്കോലിന് ആവശ്യക്കാര്‍ തീരെ കുറഞ്ഞു.
ഒരുകാലത്ത് മലയോരത്തെ പാടശേഖരങ്ങളില്‍ മുണ്ടകന്‍ കൊയ്ത്ത് പൂര്‍ത്തിയാകുമ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും മുണ്ടകൻ വയ്ക്കോൽ തേടി എത്താറുണ്ട്.


