കൃഷിയിൽ നല്ലപാഠം പകർന്ന് ദമ്പതികൾ
text_fieldsഅബ്ദുൽ റഹീമും ഭാര്യ സൈനബയും
കൃഷിയിടത്തിൽ
വൈപ്പിൻ: മൂന്നു പതിറ്റാണ്ടിലധികം പ്രവാസ ജീവിതം നയിച്ച് മടങ്ങിയെത്തി ജൈവകൃഷിയിൽ സജീവമായിരിക്കുകയാണ് എടവനക്കാട് സ്വദേശിയായ പുളിക്കനാട് വീട്ടിൽ അബ്ദുൽ റഹീം. വീടിനോട് ചേർന്നും തൊട്ടടുത്തുമായി 75 സെന്റ് ഭൂമിയിലാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്.
ഭാര്യ സൈനബയാണ് കൃഷിയിടത്തിലെ പ്രധാന സഹായി. അച്ചിങ്ങ, പീച്ചിങ്ങ, പടവലം, മരച്ചീനി, ചേന, ചേമ്പ് തുടങ്ങി പച്ചക്കറികളും വാഴ, പലതരം മാവ്, റംബുട്ടാൻ, പേര, പപ്പായ തുടങ്ങി വിവിധയിനം പഴവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.
കൃഷി ഭവനിൽനിന്ന് കിട്ടുന്ന നിർദേശങ്ങളാണ് പിന്തുടരുന്നത്. ആട്, കോഴി, താറാവ്, പോത്ത് എന്നിവ വളർത്തൽ ഭാര്യയുടെ മേൽനോട്ടത്തിലണെങ്കിലും സഹായത്തിന് ഇദ്ദേഹം ഒപ്പം കൂടും. ദീർഘകാലം ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന അബ്ദുൽ റഹീം ഏതാനും വർഷമായി നാട്ടിൽ സ്ഥിര താമസക്കാരനാണ്.
‘‘പ്രധാനമായും വീട്ടിലെ ആവശ്യത്തിനാണ് കൃഷി ചെയ്തു തുടങ്ങിയത്. ഗൾഫിൽനിന്ന് തിരിച്ചെത്തിയപ്പോൾ ജോലി ഒന്നുമില്ല. അങ്ങനെ കൃഷിയിലേക്ക് ഇറങ്ങി. ഇടക്ക് ഷാർജയിൽ പോകും. ആ സമയം കൃഷി കാര്യങ്ങൾ ആരെയെങ്കിലും നോക്കാൻ ഏൽപ്പിക്കും. ആദ്യമൊക്കെ കടയിലും വീട്ടുപരിസരങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്നതിനനുസരിച്ചും വിഭവങ്ങൾ വില്പന നടത്തിയിരുന്നു.
ഇപ്പോൾ കൃഷിഭവനിലാണ് കൊടുക്കുന്നത്. പച്ചക്കറി തൈകൾ കൂടുതലും കൃഷി ഭവനിൽ നിന്നാണ് ശേഖരിക്കുന്നത്. ഇപ്പോൾ വെറുതെ ഇരിക്കാൻ ഒട്ടും സമയം ഇല്ല. ഗൾഫിൽ വാട്ടർ പമ്പ് കമ്പനിയാണ് നടത്തിയിരുന്നത്. മൂന്ന് മക്കളാണ് ഇപ്പോൾ നോക്കി നടത്തുന്നത്. -അബ്ദുൽ റഹീം പറയുന്നു.