കാലം തെറ്റി പെയ്ത മഴ കര്‍ഷകരെ കണ്ണീരിലാഴ്ത്തി
text_fieldsകുരുമുളക്
ഇരിട്ടി: കാലം തെറ്റി പെയ്ത കനത്ത മഴ കുടക് കര്‍ഷകരെ കണ്ണീരിലാക്കി. മഴയില്‍ കുതിര്‍ന്ന് നിൽക്കുകയാണ് കാപ്പിയും കുരുമുളകും. ഇരുവിളകളും പറിച്ചെടുത്ത് ഉണക്കേണ്ട സമയത്താണ് മഴയെത്തിയത്. വലിയ കളങ്ങളില്‍ ഉണക്കാനിട്ട നെല്ലും കാപ്പികുരുവും കുരുമുളകും മഴയില്‍ ഒഴുകിപ്പോയി. വിളവെടുക്കാന്‍ പാകമായി നില്ക്കുന്ന കാപ്പിക്കുരു പറിച്ചെടുക്കാന്‍ കഴിയാതെ അടിഞ്ഞുപോവുകയാണ്.
വിളവെടുപ്പുകാലത്തെ മഴ കുടകിലെ കര്‍ഷകരേക്കാള്‍ കൂടുതല്‍ ബാധിക്കുക മലയാളികളെയാണ്. ഇവിടങ്ങളിലെ തോട്ടങ്ങളില്‍ ഭൂരിഭാഗവും പാട്ടത്തിനെടുക്കുന്നത് മലയാളികളാണ്. കൃഷിയിടത്തിലെ ഉത്പന്നത്തിന്റെ വില കണക്കാക്കി പാട്ടം എടുക്കുകയും പാട്ടത്തുകയുടെ നിശ്ചിത ശതമാനം മുന്‍കൂറായി തോട്ടം ഉടമക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. പലരും ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ലോണെടുത്താണ് കുടകിലെ തോട്ടങ്ങള്‍ പാട്ടത്തിനെടുക്കുന്നത്. മഴയില്‍ കുതിര്‍ന്ന കാപ്പിക്കുരു കറുപ്പടിക്കുകയും മാര്‍ക്കറ്റില്‍ വില കുറയാന്‍ ഇടയാക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. കര്‍ണാടകയുടെ വലിയ വരുമാന മാർഗമാണ് കാപ്പി. പറിച്ചെടുത്ത കാപ്പി രണ്ടാഴ്ചത്തെ ഉണക്കമെങ്കിലും ലഭിക്കണം. അതിനിടയിലാണ് മഴയുണ്ടായത്. ചിക്മഗളൂരു, കൊച്ചി, ഹാസ്സന്‍ എന്നിവിടങ്ങളിലേക്കാണ് കാപ്പിക്കുരു കയറ്റിയയക്കുന്നത്. മാര്‍ക്കറ്റില്‍ 240 വരെ ഇതിന് വിലയുണ്ട്.


