കമുകിന്‍ കൃഷി വീണ്ടും സജീവം; പാളക്കും അടയ്ക്കക്കും ആവശ്യക്കാരേറുന്നു
text_fieldsകാട്ടാക്കട: ഇടവേളക്ക് ശേഷം അടയ്ക്കക്ക് (പാക്ക്) പ്രിയമേറുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് തെക്കന്‍ മലയോരമേഖലയില്‍ വ്യാപകമായി കൃഷി ചെയ്ത കമുകിന്‍ തോട്ടങ്ങള്‍ ഇപ്പോള്‍ നാമമാത്രമായി. വിലയിടിവും കമുകുകളുടെ രോഗവും കാരണം നൂറുകണക്കിന് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു.
ഇതിനിടെ മംഗള ഇനത്തില്‍പ്പെട്ട കമുകിന്‍റെ വരവ് നാടന്‍ കമുകിന്‍റെ വിപണി ഇടിച്ചു. അടയ്ക വിപണി നിർജിവമായതും, പന്തല്‍ കെട്ടുകാര്‍ ഇരുമ്പ് തൂണുകളെ ആശ്രയിച്ചു തുടങ്ങിയും, വ്യാപക തോതില്‍ രോഗം ബാധിച്ച് മരങ്ങള്‍ ഒടിയുകയും ചെയ്തതോടെ കമുക് കൃഷി ചെയ്തിരുന്നവരെല്ലാം പിന്‍വാങ്ങി. അടുത്തിടെ അടയ്ക്ക കിലോ 130 രൂപയിലെത്തിയതോടെ കമുക് കൃഷി വീണ്ടും ജീവന്‍ വച്ചുതുടങ്ങി. കമുകിന്‍ പാളയ്ക്കും ആവശ്യക്കാരേറിയതും കൃഷി സജീവമായി.
റബര്‍ തോട്ടങ്ങളായിരുന്ന പ്രദേശങ്ങളില്‍ വ്യാപകമായ രീതിയില്‍ കമുക് കൃഷിയും തുടങ്ങി. കൃഷി നടത്തി നാലാം മാസം മുതല്‍ കമുകിന്‍ പാള വില്‍പന നടത്താനാകുമെന്നതും ഇടവിളയായി കൈതചക്ക കൃഷി ചെയ്യാമെന്നതുമാണ് കമുകിന്‍ കൃഷിക്ക് പുതുജീവന്‍ വച്ചത്.


