വിഷുവിന് പച്ചക്കറികൃഷിയിൽ പൊന്നുവിളയിച്ച് നാരായണനും സുരേഷും
text_fieldsവാര്‍ഡ് മെംബര്‍മാരായ ഷെമീന മുഹമ്മദും വിബിനും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തപ്പോള്‍
ചങ്ങരംകുളം: വിഷുവിന് കൃഷിയിടത്തില്‍ പൊന്നുവിളയിക്കുകയാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശികളായ കൈപ്രവളപ്പില്‍ നാരായണനും മഠത്തില്‍വളപ്പില്‍ സുരേഷും. പാട്ടത്തിനെടുത്ത ഭൂമിയില്‍ നാരായണനും സുഹൃത്ത് സുരേഷും പച്ചക്കറികൃഷി ആരംഭിച്ചിട്ട് 20 വര്‍ഷമായി. ഇത്തവണ വിഷുവിപണി ലക്ഷ്യമിട്ട് രണ്ട് ഏക്കറിലാണ് കണിവെള്ളരി കൃഷി ഇറക്കിയത്. 5000 കിലോയിലധികം തൂക്കം വരുന്ന വെള്ളരിയാണ് ഇത്തവണ ഇവരുടെ തോട്ടത്തില്‍ വിളഞ്ഞത്.
കണിവെള്ളരിയില്‍ തീരുന്നതല്ല ഇവരുടെ കൃഷി. പടവലം, പയര്‍, ചീര, മത്തന്‍, കുമ്പളം, തണ്ണിമത്തന്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ രണ്ട് ഏക്കര്‍ സ്ഥലത്തായി ഇത്തവണയും ഇരുവരും ചേര്‍ന്ന് കൃഷിയിറക്കിയിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് നടന്ന വിളവെടുപ്പിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ഷെമീന മുഹമ്മദ്, വിബിന്‍ ചിയ്യാനൂര്‍ എന്നിവര്‍ ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സുഹൃത്തുക്കളും സഹായികളുമായ ഹരിദാസന്‍, ഉണ്ണികൃഷ്ണന്‍, വേലായുധന്‍, കുട്ടാപ്പി തുടങ്ങിയവരും പങ്കെടുത്തു. ഓരോ വര്‍ഷവും സീസണാവുന്നതോടെ ഉത്സവലഹരിയില്‍ നടത്തുന്ന വിളവെടുപ്പിന് ഇവരുടെ കുടുംബങ്ങളും നാട്ടുകാരും എത്തിച്ചേരാറുണ്ട്.


