ഇന്ന് ക്ഷീരദിനം; നവതിയിലും പ്രായം തളർത്താതെ ഈ പശുപാലകൻ
text_fieldsപശുവുമായി ദാമോദരൻ തൊടിയിൽ
പയ്യന്നൂർ: പാണപ്പുഴ പറവൂർ മുടേങ്ങയിലെ തൊട്ടേൻ വീട്ടിൽ ദാമോദരന് വയസ്സ് 90. പ്രായത്തെ പാട്ടിനുവിട്ട് രാവിലെ എഴുന്നേൽക്കും. നേരെ തൊഴുത്തിലേക്ക്. പശുവിന് വെള്ളം കൊടുത്ത് കറവ്. പിന്നെ, രാത്രി വരെ നീളുന്ന പശുപരിപാലനം. കന്നുകാലി വളർത്തൽ ജീവിതത്തിന്റെ ഭാഗമാവുമ്പോൾ ദാമോദരനുമുന്നിൽ പ്രായം വെറും അക്കങ്ങൾ മാത്രം.
എട്ടു പതിറ്റാണ്ടായി കന്നുകാലി വളർത്തൽ രംഗത്തുണ്ട് ഈ കർഷക കാരണവർ. ആദ്യം എരുമകളായിരുന്നു. പിന്നീട് പശുക്കളിലേക്ക് മാറി. ഇപ്പോൾ ഒരു പശു മാത്രമേ ഉള്ളു. നവതിയിലെത്തിയെങ്കിലും ഇവളെ ഒഴിവാക്കാനാകില്ല, ദാമോദരൻ നിലപാട് വ്യക്തമാക്കി. ഈ കർമനിരതമായ ജീവിതം തന്നെയായിരിക്കാം പ്രായത്തിന്റെ പരിമിതികളെ തടയുന്നത്. കേവലം കച്ചവട ലക്ഷ്യങ്ങൾക്കപ്പുറം പശു പരിപാലനം ജീവിത ചര്യയാണ് ഇദ്ദേഹത്തിന്. രണ്ടാമതു മാത്രമാണ് ഉപജീവനമായി കാണുന്നത്. പറവൂർ ക്ഷീരസംഘത്തിന്റെ ആരംഭം മുതൽ പാലളക്കുന്ന കർഷകനാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി സംഘത്തിന്റെ സജീവാംഗവും.
പ്രായാധിക്യവും ജീവിത പ്രതിസന്ധികളും ദാമോദരനെ തളർത്താറില്ല. കാരണം അത് ജീവിതമാണ്. ജീവിതത്തിന്റെ താളമാണ്. ഹൃദയത്തോട് ചേർന്ന വികാരമായതുകൊണ്ടുതന്നെ യൗവനതീക്ഷ്ണമായ ചുറുചുറുക്കോടെ ഈ മേഖലയിലുള്ളവർക്ക് മാതൃകയായി കർമനിരതനായി ദാമോദരനുണ്ട് ഇപ്പോഴും .സഹധർമിണിയുടെയും മക്കളുടെയും മറ്റു കുടംബാംഗങ്ങളുടെയും പൂർണ പിന്തുണയും മേഖലയിൽ തുടരാൻ വലിയ ഇന്ധനമാണ്. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നവരും കടന്നുവരാനാഗ്രഹിക്കുന്നവരുമായ പുതു തലമുറക്ക് മാതൃകയും വഴികാട്ടിയുമാണ് ദാമോദരന്റെ പ്രവർത്തനങ്ങൾ. ഒപ്പം പശുവളർത്തലുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും ഇദ്ദേഹത്തെ സമീപിക്കാം.
പറവൂർ ക്ഷീരോൽപാദന സംഘത്തിന്റെ ഈ വർഷത്തെ ക്ഷീരകർഷകോത്തമ പുരസ്കാരം തോട്ടോൻ വീട്ടിൽ ദാമോദരനാണ്. പ്രദേശത്തെ മികച്ച ക്ഷീരകർഷകനായിരുന്ന വളപ്പൻ കുഞ്ഞി വീട്ടിൽ ചിണ്ടന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. അത് അർഹിക്കുന്ന കൈകളിൽ എത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.