മെയ് ഒന്ന് മുതൽ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ചെലവേറും; ചാർജുകൾ ഉയർത്തി ആർ.ബി.ഐ
text_fieldsഎ.ടി.എം ഇടപാടുകൾക്കുള്ള ചാർജുകൾ വർധിപ്പിച്ച് ആർ.ബി.ഐ. സൗജന്യ സേവനങ്ങൾക്ക് ശേഷം നടത്തുന്ന ഇടപാടുകൾക്കുള്ള ചാർജാണ് ആർ.ബി.ഐ വർധിപ്പിച്ചത്. ഇതുമൂലം രണ്ട് രൂപയുടെ വർധനവാണ് ഉണ്ടാവുക. ഇതോടെ എ.ടി.എമ്മിൽ നിന്ന് സൗജന്യ ഇടപാടുകൾക്ക് ശേഷം പണം പിൻവലിക്കണമെങ്കിൽ 23 രൂപയുടെ വർധനവുണ്ടാകും.
സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം ഗ്രാമ-നഗരങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഗ്രാമീണ മേഖലകളിൽ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ അഞ്ച് ഇടപാടുകൾ സൗജന്യമാണെങ്കിൽ നഗരമേഖലകളിൽ മൂന്ന് ഇടപാടുകൾ മാത്രമേ ഇത്തരത്തിൽ സൗജന്യമായി ലഭിക്കുകയുള്ളു.
വിവിധ ബാങ്കുകൾ ചാർജ് മാറുന്നത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ചാർജിൽ രണ്ട് രൂപയുടെ വർധനയുണ്ടാകുമെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചത്. പി.എൻ.ബി ബാങ്ക് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ നിരക്ക് 23 രൂപയായും നോൺ ഫിനാൻഷ്യൽ ട്രാൻസാക്ഷൻ നിരക്ക് 11 രൂപയായു വർധിച്ചുവെന്ന് അറിയിച്ചു. ഇൻഡസ്‍ലാൻഡ് ബാങ്കും നിരക്ക് 23 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.