കെ.വൈ.സി അപ്‌ലോഡ് ചെയ്യുന്നതിലെ കാലതാമസവും അക്കൗണ്ടുകളിലെ വീഴ്ചയും; കാനറ ബാങ്കിന് 41.80 ലക്ഷം രൂപ പിഴ ചുമത്തി ആർ.ബി.ഐ
text_fieldsകെ.വൈ.സി മാനദണ്ഡങ്ങൾ പാലിക്കുന്നതിലും പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയതിന് കാനറ ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 41.80 ലക്ഷം രൂപ പിഴ ചുമത്തി. ചില ഉപഭോക്താക്കളുടെ കെ.വൈ.സി വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ സെൻട്രൽ കെ.വൈ.സി റെക്കോർഡ്സ് രജിസ്ട്രിയിൽ അപ്‌ലോഡ് ചെയ്യാൻ ബാങ്കിന് കഴിഞ്ഞില്ലെന്ന് ആർ.ബി.ഐ കണ്ടെത്തി.
ഒരു വർഷത്തിനുള്ളിൽ ഉപഭോക്താവ് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളെപ്പോലും ബാങ്ക് 'പ്രവർത്തനരഹിതമായവ' എന്ന് തെറ്റായി തരംതിരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2025 മാർച്ച് 31-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച 'സ്റ്റാറ്റ്യൂട്ടറി ഇൻസ്‌പെക്ഷൻ ഫോർ സൂപ്പർവൈസറി ഇവാലുവേഷൻ' വഴിയാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്.
പരിശോധനക്ക് ശേഷം, റെഗുലേറ്ററി നിർദ്ദേശങ്ങൾ ലംഘിച്ചതിന് ആർ.ബി.ഐ കാനറ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ബാങ്ക് ഇതിന് മറുപടി നൽകുകയും നേരിട്ടുള്ള ഹിയറിങിൽ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.


