മസ്കിന് ലക്ഷം കോടി ഡോളർ പാക്കേജ്; ടെസ്‍ലയുടെ റോബോട്ടുകൾ ചൊവ്വയും ചന്ദ്രനും കീഴടക്കുമെന്ന് പ്രഖ്യാപനം
text_fieldsന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ അധികം വൈകാതെ ഗ്രഹങ്ങളായ ചൊവ്വയിലും ചന്ദ്രനിലും താവളങ്ങൾ പണിയുമെന്ന് സി.ഇ.ഒ ഇലോൺ മസ്ക്. അടുത്ത പത്ത് വർഷം ടെസ്‍ലയിൽ തുടരാൻ മസ്കിന് 423.7 ദശലക്ഷം പുതിയ ഓഹരികൾ നൽകുന്ന പാക്കേജ് ഓഹരി ഉടമകൾ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചോക്കേറ്റ് ബാഗ് കൈമാറുന്നതിൽനിന്ന് മനുഷ്യനേക്കാൾ വിജയകരമായി ശസ്ത്രക്രിയ നടത്തുന്നവരായി ടെസ്‍ല വികസിപ്പിക്കുന്ന ഹൂമനോയിഡ് റോബോട്ടുകൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വർഷവും തുടർച്ചയായി വിൽപന ഇടിഞ്ഞ ടെസ്‍ലയുടെ കാർ ഉത്പാദനം 50 ശതമാനം വർധിപ്പിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചു.
ഒപ്റ്റിമസ് റോബോട്ട്, വളരെക്കാലമായി വൈകുന്ന സെമി ട്രക്ക്, ഡ്രൈവർ ഇല്ലാത്ത സൈബർകാബ് തുടങ്ങിയ മൂന്ന് ഉത്പന്നങ്ങൾ അടുത്ത വർഷം പുറത്തിറക്കാനാണ് മസ്‌കിന്റെ പദ്ധതി. ആഗോള വ്യാപാര അനിശ്ചിതാവസ്ഥ കാരണം ലഭ്യത കുറഞ്ഞ സെമികണ്ടക്ടറുകൾ ടെസ്‍ല തന്നെ നിർമിക്കുമെന്നും അദ്ദേഹം സൂചന നൽകി.
പാക്കേജ് അംഗീകരിക്കുന്നതിന് നടത്തിയ വോട്ടെടുപ്പിൽ മസ്കിന് അനുകൂലമായി 75 ശതമാനത്തിലേറെ ഓഹരി ഉടമകളും വോട്ടു ചെയ്തതായി ജനറൽ കൗൺസിൽ ബ്രാൻഡൻ എർഹാർട്ടാണ് പ്രഖ്യാപിച്ചത്. ഓസ്റ്റിനിലെ ടെസ്‌ലയുടെ ഫാക്ടറിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം വൻ കരഘോഷത്തോടെയാണ് തീരുമാനത്തെ സ്വീകരിച്ചത്. നോർവെയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് അടക്കമുള്ള ടെസ്‍ലയുടെ പ്രമുഖ ഓഹരി ഉടമകളുടെ എതിർപ്പ് മറികടന്നാണ് മസ്കിന്റെ പാക്കേജ് അംഗീകരിച്ചത്.
അതേസമയം, യു.എസ് ഓഹരി വിപണിയിൽ ടെസ്‍ലക്ക് കനത്ത തിരിച്ചടി നേരിട്ടു. വോട്ടെടുപ്പ് വിജയത്തോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടവർ ടെസ്‍ല ഓഹരികൾ കൂട്ടമായി വിറ്റൊഴിവാക്കി. ഇതോടെ ഓഹരി വിലയിൽ 3.68 ശതമാനം ഇടിവുണ്ടായി. നിലവിൽ 429.52 ഡോളറാണ് ടെസ്‍ലയുടെ ഒരു ഓഹരിയുടെ വില. ആറ് മാസത്തിനിടെ 50 ശതമാനം വളർച്ച കൈവരിച്ചതിന് പിന്നാലെയാണ് ഓഹരി ഉടമകൾ കനത്ത വിൽപന നടത്തിയത്.
പത്ത് വർഷത്തിനുള്ളിൽ ടെസ്‍ലയുടെ വിപണി മൂലധനം 8.5 ലക്ഷം കോടി ഡോളറായി ഉയർത്തുകയും വാഹനങ്ങളുടെ വിൽപന പ്രതിവർഷം 20 ലക്ഷമാക്കുകയും ചെയ്താൽ മാത്രമാണ് 54കാരനായ ശതകോടീശ്വരൻ മസ്കിന് ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള പാക്കേജ് ലഭിക്കുക. ടെലസ്‍ലയുടെ വിപണി മൂലധന ലക്ഷ്യം കൈവരിച്ചാൽ മസ്കിന് നൽകുന്ന പുതിയ ഓഹരികളുടെ മൊത്തം മൂല്യം ഒരു ലക്ഷം കോടി ഡോളർ അതായത് 8.85 ലക്ഷം കോടി രൂപയാകും. മാത്രമല്ല, ടെസ്‍ലയിൽ മസ്കിനുള്ള ഓഹരി പങ്കാളിത്തം പത്ത് വർഷത്തിനുള്ളിൽ 25 ശതമാനത്തിന് മുകളിലെത്തും. ആദ്യത്തെ ട്രില്യനയറായി മാറുകയും ചെയ്യും. ഇതാദ്യമായാണ് ലോക ചരിത്രത്തിൽ ഒരു കമ്പനി സി.ഇ.ഒക്ക് ഇത്രയും വലിയൊരു പക്കേജ് ലഭിക്കുന്നത്. നിലവിൽ 1.4 ലക്ഷം കോടി ഡോളറാണ് ടെസ്‍ലയുടെ വിപണി മൂലധനം.
പാക്കേജ് പ്രകാരം 12 ഘട്ടങ്ങളായാണ് മസ്കിന് ഓഹരികൾ നൽകുക. മാത്രമല്ല, കമ്പനിയിൽ കൂടുതൽ നിയന്ത്രണവും അധികാരവും ലഭിക്കും. ഓഹരി ഉടമകൾ സമ്മതിച്ചാൽ അടുത്ത പത്ത് വർഷം മസ്‍ക് പൂർണമായും ടെസ്‍ലയിലുണ്ടാകും.
2004ലാണ് മസ്ക് ഒരു നിക്ഷേപകനായി ടെസ്‍ലയിലെത്തുന്നത്. പിന്നീട് സി.ഇ.ഒ പദവിയിലേക്ക് വളരുകയായിരുന്നു. ഇന്ന് സ്പേസ് എക്സ്, എക്സ് എഐ, ദി ബോറിങ് കമ്പനി, ന്യൂട്രാലിങ്ക് തുടങ്ങിയ നിരവധി കമ്പനികളുടെ ഉടമയാണ് അദ്ദേഹം. പുതിയ കമ്പനികൾ തുടങ്ങിയ ശേഷം ടെസ്‍ലയിലുള്ള മസ്കിന്റെ താൽപര്യം കുറഞ്ഞിരുന്നു.
അതിഭീകര പാക്കേജാണ് മസ്കിന് നൽകുന്നതെന്ന് പല ഓഹരി ഉടമകൾക്കും അഭിപ്രായമുണ്ടായിരുന്നെങ്കിലും അദ്ദേഹം കമ്പനി വിട്ടാൽ ടെസ്‍ലയുടെ ഓഹരി വില കൂപ്പുകുത്തുമെന്ന ആശങ്ക അവരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു മസ്കിന് വോട്ട് ചെയ്യണം. കാരണം അദ്ദേഹം പോയാൽ ടെസ്‍ല വെറുമൊരു സാധാരണ കാർ കമ്പനിയായി മാറുമെന്നും ലക്ഷ്യമിട്ട അത്രയും മൂല്യമുള്ള സ്ഥാപനമായി മാറാൻ കഴിയില്ലെന്നുമാണ് ബോർഡ് ചെയർമാൻ റോബിൻ ഡെൻഹോം ഓഹരി ഉടമകൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
ദശലക്ഷക്കണക്കിന് സെൽഫ് ഡ്രൈവിങ് റോബോട്ടുകളും ഹ്യൂമനോയിഡ് റോബോട്ടുകളും വിൽക്കുന്ന എ.ഐ ഭീമനായി ടെസ്‍ലയെ മാറ്റാൻ മസ്കിന് മാത്രമേ കഴിയൂവെന്നാണ് ബോർഡിന്റെ നിലപാട്.


