പലിശ നിരക്ക് കുറച്ച് ബാങ്കുകൾ
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോ റേറ്റ് അര ശതമാനം (50 ബേസിസ് പോയന്റ്) കുറച്ചതിനു പിന്നാലെ വായ്പാ നിരക്കും നിക്ഷേപ നിരക്കും കുറച്ച് പ്രമുഖ ബാങ്കുകൾ. വായ്പനിരക്ക് കുറഞ്ഞത് ഭവനവായ്പ എടുത്തവർക്കുൾപ്പെടെ ഗുണം ചെയ്യും.
എസ്.ബി.ഐ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ കുറച്ചു. ഒരു വർഷത്തിനും മൂന്നു വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്കുള്ള (എഫ്.ഡി) പലിശ നിരക്കുകൾ ഇനി മുതൽ 20 ബേസിസ് പോയന്റുകളായിരിക്കും. ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ കാലാവധിയുള്ള എഫ്.ഡികൾക്ക് 7.2 ശതമാനവും രണ്ടു മുതൽ മൂന്നു വർഷം വരെയുള്ളവക്ക് ഇപ്പോൾ 7.4ശതമാനവും പലിശ ലഭിക്കും. മുമ്പ് ഇത് യഥാക്രമം 7.3 ശതമാനവും 7.5 ശതമാനവുമായിരുന്നു.
50 ലക്ഷത്തിൽ താഴെ ബാലൻസുള്ള അക്കൗണ്ടുകൾക്ക് 2.75 ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകൾക്ക് 3.25 ശതമാനവുമാണ് പുതിയ നിക്ഷേപ നിരക്കെന്ന് എച്ച്.ഡി.എഫ്.സി ബാങ്കും അറിയിച്ചു. ഇതു യഥാക്രമം മൂന്നു ശതമാനവും 3.5 ശതമാനവുമായിരുന്നു.
മൂന്നു കോടി രൂപയിൽ താഴെയുള്ള എഫ്.ഡി നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്ക് കുറച്ചു. 91 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.25 ശതമാനവും 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.75ശതമാനവുമാണ് പുതിയ നിരക്ക്. ഒരു വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 7.05 ശതമാനവും ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും പലിശ ലഭിക്കും.
എസ്.ബി.ഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകൾ വായ്പാ നിരക്കുകളിൽ ഇളവ് വരുത്തി. എസ്.ബി.ഐ 25 ബേസിസ് പോയന്റ് കുറച്ച് 8.25 ശതമാനമായി പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര നിരക്കുകൾ 8.65 ശതമാനമായി കുറക്കുമെന്ന് അറിയിച്ചു.