കമ്പനിക്ക് മേൽ ഉയർന്ന് വന്ന ടോക്സിക് തൊഴിലിട ആരോപണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ബൈജു രവീന്ദ്രൻ
text_fieldsഎഡ് ടെക് കമ്പനിയായ ബൈജൂസിലെ തൊഴിൽ സാഹചര്യത്തെക്കുറിച്ച് നിരന്തരം ഉയർന്നു വന്നിരുന്ന ആരോപണങ്ങളിൽ തുറന്നു പറച്ചിലുമായി ബൈജു രവീന്ദ്രൻ. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളിൽ പരാമർശിക്കുന്ന തൊഴിൽ സാഹചര്യം ചെറിയ തോതിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച ബൈജു രവീന്ദ്രൻ കൂടുതൽ ആരോപണങ്ങളും സോഷ്യൽ മീഡിയ ഊതിപെരുപ്പിച്ചതാണെന്നും പറഞ്ഞു.
രക്ഷാകർത്താക്കളെകൊണ്ട് കോഴ്സ് വാങ്ങിപ്പിക്കാൻ ജീവനക്കാരിൽ കടുത്ത സമ്മർദ്ദം ചെലുത്തിയെന്ന സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന് വന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിലാണ് പ്രതികരണം.
"തുടക്കകാലത്ത് തങ്ങൾക്ക് തെറ്റ് സംഭവിച്ചിരുന്നു. എന്നാൽ അവയെല്ലാം തങ്ങൾ തിരുത്തുകയും ചെയ്തു. 15000 സെയ്‍ൽസ് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. അതിൽ 1 ശതമാനംപേരാണ് ഇത്തരത്തിൽ ആളുകളിൽ സമ്മർദ്ദം തചെലുത്തി കോഴ്സുകൾ വിറ്റിരുന്നത്. തങ്ങളുടെ 60 ലക്ഷം വിദ്യാർഥികളിൽ വളരെക്കുറച്ച് ശതമാനം ആളുകൾ മാത്രമാണ് തങ്ങൾക്കെതിരെ പരാതിപ്പെട്ടിട്ടുള്ളത്." അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ തകർച്ച തന്നെ സാരമായി ബാധിച്ചെങ്കിലും അത് ഉപേക്ഷിച്ച് പോകാൻ തയാറല്ലെന്നും തിരിച്ച് വരുമെന്നും ബൈജു പ്രതികരിച്ചു. ഇക്വിറ്റി ഓപ്ഷനു പകരം 100 കോടി വായ്പയെടുക്കാനുള്ള തീരുമാനമാണ് കമ്പനിയുടെ തകർച്ചയിലേക്ക് നയിച്ചതെന്ന് ബൈജു പറയുന്നു.