മസ്കിന് തിരിച്ചടി; വ്യാപാര കരാറിൽ ടെസ്‍ലക്ക് ഒരു ഇളവുമില്ല
text_fieldsമുംബൈ: ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ ഏറ്റവും കനത്ത നഷ്ടം ശതകോടീശ്വരൻ ഇലോൺ മസ്കിന്. അദ്ദേഹം ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലക്ക് വ്യാപാര കരാറിൽ ഒരു താരിഫ് ഇളവും ലഭിച്ചില്ല. ഉയർന്ന വിലയുള്ള യു.എസ് കാറുകളുടെ ഇറക്കുമതി തീരുവ വ്യാപാര കരാറിൽ 110 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് കുറച്ചിരുന്നു. എന്നാൽ, യു.എസിൽനിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിക്ക് നികുതിയിൽ യാതൊരു ഇളവും നൽകാത്തതാണ് ടെസ്‍ലക്ക് തിരിച്ചടിയായത്. വ്യാപാര കരാറിൽ ഹാർലി ഡേവിഡ്സൺ അടക്കമുള്ള വില കൂടിയ ബൈക്കുകൾക്ക് ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി നൽകിയിട്ടുണ്ട്. മാർച്ചിൽ ഇന്ത്യയും യു.എസും ഒപ്പിടുന്നതോടെ വ്യാപാര കരാർ നിലവിൽ വരും.
3000 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള ഇന്റേണൽ കംപഷൻ കാറുകളുടെ തീരുവയാണ് അടത്തു പത്ത് വർഷത്തിനുള്ളിൽ 30 ശതമാനമായി കുറയുക. ഇലക്ട്രിക് വാഹനങ്ങൾക്ക് താരിഫ് ഇളവ് നൽകിയിരുന്നെങ്കിൽ ടെസ്‍ലയാകുമായിരുന്നു ഏറ്റവും വലിയ ഗുണഭോക്താവ്. ഇറക്കുമതി നികുതി ഇന്ത്യ വെട്ടിക്കുറക്കണമെന്ന് നിരവധി കാലമായി മസ്ക് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം അവഗണിച്ചാണ് യു.എസുമായി വ്യാപാര കരാറിന്റെ കരട് രൂപരേഖ തയാറാക്കിയത്. അതേസമയം, പരമ്പരാഗത വാഹങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനമായി കുറക്കാമെന്ന് യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിക്ക് നികുതി കുറക്കുന്നത് അഞ്ച് വർഷത്തിന് ശേഷം പരിഗണിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. യു.എസിനും ചൈനക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. 110 ശതമാനം വരെ ഉയർന്ന ഇറക്കുമതി താരിഫ് ചുമത്തിയാണ് ഇന്ത്യ ആഭ്യന്തര വാഹന വ്യവസായത്തെ വളരെക്കാലമായി സംരക്ഷിച്ചുവരുന്നത്.
ഇറക്കുമതി ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിൽ ടെസ്‍ല കാറുകൾക്ക് പ്രതീക്ഷിച്ച വിൽപനയില്ലെന്നും നേരത്തെ ബുക്ക് ചെയ്ത പലരും പിന്മാറിയതായും റിപ്പോർട്ടുണ്ടായിരുന്നു. ജൂലൈയിലാണ് ഏറെ കൊട്ടിഘോഷിച്ച് ടെസ്‍ല കാർ കമ്പനി ഇന്ത്യയിൽ സ്റ്റോർ തുറന്നത്. അന്ന് വിൽപനക്ക് എത്തിച്ച 300 മോഡൽ വൈ സ്പോട്സ് യൂട്ടിലിറ്റി വാഹനങ്ങളിൽ 100 എണ്ണവും വാങ്ങാൻ ആളില്ലാതെ കിടക്കുകയാണ്. ഇറക്കുമതി ചെയ്ത ടെസ്‍ലയുടെ കാറുകൾക്ക് 110 ശതമാനം വരെ ഇന്ത്യ നികുതി ചുമത്തുന്നതാണ് കടുത്ത വെല്ലുവിളിയായത്.


