പാകിസ്താൻ വായ്പ ന്യായീകരിച്ച് ഐ.എം.എഫ്
text_fieldsഇസ്ലാമാബാദ്: പാകിസ്താന് വായ്പ അനുവദിച്ചതിനെ ന്യായീകരിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) രംഗത്ത്. ഫണ്ട് വിനിയോഗത്തിലും പദ്ധതി നിർവഹണത്തിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാണ് കൂടുതൽ വായ്പ നൽകിയതെന്ന് ഐ.എം.എഫ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജൂലി കൊസാക്ക് പറഞ്ഞു. അവലോകനം നടത്തിയ ശേഷമാണ് രണ്ടാം ഘഡുവായി നൂറുകോടി ഡോളർ നൽകിയതെന്നും അവർ വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും പാകിസ്താന് വായ്പ നൽകാനുള്ള തീരുമാനം ഐ.എം.എഫ് പുനഃപരിശോധിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. മേയ് ഒമ്പതിനാണ് ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്താന് വായ്പയുടെ രണ്ടാം ഘഡു നൽകിയത്.
2024 സെപ്റ്റംബറിൽ അംഗീകരിച്ച എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരമുള്ള പാക്കേജിന്റെ ഭാഗമാണ് ഈ തുക. 700 കോടി ഡോളറിന്റെ ആകെ പാക്കേജിൽ ഇതുവരെ 210 കോടി ഡോളർ പാകിസ്താന് ലഭിച്ചിട്ടുണ്ട്.