Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആദ്യ അത്യാധുനിക യുദ്ധ...

ആദ്യ അത്യാധുനിക യുദ്ധ വിമാന നിർമാണം സ്വകാര്യ കമ്പനിക്ക്; നീക്കം പൊതുമേഖല സ്ഥാപനത്തെ ഒ​ഴിവാക്കി

text_fields
bookmark_border
ആദ്യ അത്യാധുനിക യുദ്ധ വിമാന നിർമാണം സ്വകാര്യ കമ്പനിക്ക്; നീക്കം പൊതുമേഖല സ്ഥാപനത്തെ ഒ​ഴിവാക്കി
cancel

മുംബൈ: ഇന്ത്യയുടെ വ്യോമസേനക്കും നാവിക സേനക്കും വേണ്ടി അത്യാധുനിക അഞ്ചാം തലമുറ യുദ്ധ വിമാന നിർമിക്കാൻ സ്വകാര്യ കമ്പനികൾ. അഡ്‍വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ് (എ.എം.സി.എ) നിർമാണമാണ് പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നത്. തേജസ് അടക്കമുള്ള ചെറുതും വലുതുമായ യുദ്ധ വിമാനങ്ങൾ നിർമിക്കാൻ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡിനെയാണ് (എച്ച്.എ.എൽ) ഏൽപിപ്പിച്ചിരുന്നത്. ഈ പതിവ് നയത്തിലാണ് കേന്ദ്ര സർക്കാർ സുപ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. സർക്കാർ തീരുമാനം എച്ച്.എ.എൽ ഓഹരി ഉടമകൾക്ക് കടുത്ത നിരാശയുണ്ടാക്കി. ഓഹരി വില ഈ മാസം 14 ശതമാനം ഇടിഞ്ഞു. 4,066 രൂപയാണ് നിലവിൽ എച്ച്.എ.എൽ ഓഹരി വില.

പ്രതിരോധ ഗവേഷണ വികസന വകുപ്പിന് കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയാണ് (എ.ഡി.എ) എ.എം.സി.എയുടെ വികസനത്തിന് നേതൃത്വം നൽകുന്നത്. ടാറ്റ അഡ്‍വാൻസ്ഡ് സിസ്റ്റംസ്, എൽ&ടി, ഭാരത് ഫോർജ് തുടങ്ങിയ കമ്പനികളാണ് എ.എം.സി.എ നിർമാണത്തിന് സർക്കാർ പരിഗണിക്കുന്നത്. പ്രതിരോധ നിർമാണ മേഖലയിൽ അനുഭവ പരിചയമുണ്ടെന്നതാണ് ഈ കമ്പനികളെ തിരഞ്ഞെടുക്കാൻ കാരണം. ഇവർ നിലവിൽ ആയുധങ്ങളും എയർബസ്, ബോയിങ് തുടങ്ങിയവർക്ക് വേണ്ടി വിമാന ഘടകങ്ങളും ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ റോക്കറ്റിന് വേണ്ടി ഘടകങ്ങളും നിർമിക്കുന്നവരാണ്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 15,000 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 2029 പകുതിയോടെ ആദ്യ അഡ്‍വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ് നിർമാണം പൂർത്തിയാക്കും. വിവിധ കാലാവസ്ഥകളിലും സാഹചര്യങ്ങളിലും പരീക്ഷണം നടത്തിയ ശേഷം 2034ഓടെ പൂർണതോതിൽ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

സർക്കാർ തീരുമാന​ത്തെ കുറിച്ച് പ്രതിരോധ മേഖലയിലെ ​വിദഗ്ധർ വ്യത്യസ്ത അഭിപ്രായമാണ് ​പ്രകടിപ്പിച്ചത്. തേജസ് യുദ്ധ വിമാനങ്ങൾക്കായി ധാരാളം ഓർഡറുകൾ എച്ച്.എ.എല്ലിന് ലഭിച്ച സാഹചര്യത്തിൽ എ.എം.സി.എയുടെ നിർമാണം സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് നല്ലതാണെന്ന് എയർ വൈസ് മാർഷൽ (റിട്ട.) മൻമോഹൻ ബഹാദൂർ പറഞ്ഞു. അതേസമയം, പ്രതിരോധ നിർമാണ രംഗത്ത് 80 വർഷത്തെ പരിചയമുള്ള കമ്പനിയെ പദ്ധതിയിൽനിന്ന് ഓഴിവാക്കിയതിനെ ചിലർ ചോദ്യം ചെയ്തു. മിഗ്-21, മിഗ്-27, സെപെകാറ്റ് ജാഗ്വാർ, ഡോർണിയർ 228, സു-30 എം.കെ.ഐ തുടങ്ങിയ നൂറുകണക്കിന് യുദ്ധവിമാനങ്ങൾ നിർമിക്കുക മാത്രമല്ല, എച്ച്.എഫ്-24 മാരുത്, എൽ.സി.എ തേജസ് എം.കെ1 തുടങ്ങിയ യുദ്ധവിമാനങ്ങൾ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട് എച്ച്.എ.എൽ. ഇത്രയും അനുഭവ പരിചയമുള്ള കമ്പനിയെ മാറ്റിനിർത്തി ഇതുവരെ ഒരു യുദ്ധ വിമാനം പോലും നിർമിക്കാത്ത സ്വകാര്യ കമ്പനികളെ ഏൽപിച്ചത് ഇന്ത്യയുടെ സ്വപ്ന പദ്ധതി വൈകാൻ ഇടയാക്കുമെന്നും പലരും ചൂണ്ടിക്കാട്ടി.

Show Full Article
TAGS:Business News tata group hindustan aeronautics Combat Aircraft stock market 
News Summary - India’s private sector may soon get chance to build Combat Aircraft
Next Story