നാല് ഫുട്ബാൾ സ്റ്റേഡിയത്തിന്റെ വലുപ്പം, കൂറ്റൻ ചരക്കുകപ്പൽ എം.എസ്.സി ഐറിന വിഴിഞ്ഞത്ത്; കപ്പലോടിച്ചത് മലയാളി ക്യാപ്റ്റന്‍
text_fieldsഎം.എസ്.സി ഐറിനയെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു
തിരുവനന്തപുരം: നാല് ഫുട്ബാൾ സ്റ്റേഡിയത്തോളം വലുപ്പമുള്ള ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എം.എസ്.സി ഐറിന വിഴിഞ്ഞത്തെത്തി. ജൂണ്‍ രണ്ടിന് പുറംകടലിലെത്തിയ കപ്പല്‍ കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്.
കടലിൽ വാട്ടർ സല്യൂട്ട് അടക്കമുള്ള വരവേൽപ് ഏറ്റുവാങ്ങിയാണ് കപ്പൽ ബെർത്തിലടുത്തത്. കപ്പലിനെ നയിച്ച മലയാളി കപ്പിത്താൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിക്കും മറ്റു സഹപ്രവർത്തകർക്കും അദാനി തുറമുഖ അധികൃതരും വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതരും ചേർന്ന് സ്വീകരണവും നൽകി.
399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട് ഈ കപ്പലിന്. കണ്ണൂർ സ്വദേശി അഭിനന്ദ് ഉൾപ്പെടെ 35 ജീവനക്കാരാണ് കപ്പലിലുള്ളത്. 24,346 ടി.ഇ.യു ആണ് ശേഷി. 2023ലാണ് ഐറിന പ്രവർത്തനം ആരംഭിച്ചത്. 1970ല്‍ ഇറ്റലിയില്‍ ജിയാന്‍ലൂയിജി അപ്പോണ്ടെ സ്ഥാപിച്ച ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കായി (എം.എസ്.സി) ചൈനീസ് ജിയാങ്സു യാങ്സിജിയാങ് ഷിപ് ബില്‍ഡിങ് ഗ്രൂപ് നിര്‍മിച്ച ആറ് കപ്പലുകളില്‍ ആദ്യത്തേതാണിത്.
എം.എസ്.സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ചൈന, കൊറിയ എന്നീ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളിലൂടെ സഞ്ചരിച്ച് സിംഗപ്പൂർ വഴിയാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. ചരക്കിറക്കിയ ശേഷം കപ്പല്‍ സ്പെയിന്, ഇറ്റലി എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകും. എം.എസ്.സിയുടെ തന്നെ ഭീമൻ കപ്പലുകളായ തുർക്കിയ, മിഷേൽ കപ്പെല്ലിനി എന്നിവ നേരത്തെ വിഴിഞ്ഞത്ത് എത്തിയിരുന്നു.
കപ്പലോടിച്ചത് മലയാളി ക്യാപ്റ്റന്‍
തിരുവനന്തപുരം: സ്വന്തം നാട്ടിലേക്ക് എം.എസ്.സി ഐറിനയെ നയിക്കാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ആദ്യ കമാന്‍ഡറായ ക്യാപ്റ്റന്‍ വില്ലി ആന്റണി. സ്വന്തം മണ്ണിലേക്ക് ആദ്യമായാണ് കപ്പലോടിക്കുന്നതെന്നും തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ വില്ലി ആന്റണി പറഞ്ഞു.
ഭാര്യ തൃശൂര്‍ ഒളരി സ്വദേശി ഹില്‍ഡയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഏക മകന് ബെന്‍ഹെയിലും വിഴിഞ്ഞം തുറമുഖത്തിന് മുമ്പുള്ള സിംഗപ്പൂര്‍ യാത്ര വരെ ഐറിനയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മര്‍ച്ചന്റ് നേവിയില്‍ 29 വര്‍ഷത്തെ സേവനപരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.