പ്രീമിയം പെട്രോൾ, ഡീസൽ വില കൂട്ടി, വിമാന ഇന്ധന വില രണ്ടുലക്ഷം രൂപ കടന്നു; വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യത
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. എക്സ്.പി100 പെട്രോൾ (പ്രീമിയം വേരിയന്റ്), എക്സ്ട്രാ ഗ്രീൻ (പ്രീമിയം ഡീസൽ) എന്നിവയുടെ വിലയാണ് കൂട്ടിയത്. ഡൽഹിയിൽ എക്സ്.പി100 പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയിൽനിന്ന് 160 രൂപയായി ഉയർന്നു. എക്സ്ട്രാ ഗ്രീൻ പ്രീമിയം ഡീസലിന്റെ വില 91.49 രൂപയിൽനിന്ന് 92.99 രൂപയായാണ് വർധിപ്പിച്ചത്.
ആഗോള ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈർ ഫ്യുവൽ) വിലയിലും വർധനയുണ്ടായി. ജെറ്റ് ഇന്ധന വിലയിൽ രണ്ട് മടങ്ങിലധികം വർധനയാണുണ്ടായത്. ഇതോടെ കിലോ ലിറ്ററിന് 2.07 ലക്ഷം രൂപയായി ഉയർന്നു. ആദ്യമായാണ് വ്യോമയാന ടർബൈൻ ഇന്ധന വില കിലോ ലിറ്ററിന് രണ്ടുലക്ഷം കടക്കുന്നത്. ഡൽഹിയിൽ കിലോ ലിറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോൾ 2,07,342 രൂപയാണ്.
മാർച്ച് ഒന്നിന് വിമാന ഇന്ധനത്തിന്റെ വില 5.7 ശതമാനം വർധിപ്പിച്ചിരുന്നു. ഇന്ധനവില ഇരട്ടിയിലധികം വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനയുണ്ടായേക്കാം. വിവിധ രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾ വൻതോതിൽ തടസ്സപ്പെട്ടത് വിമാനക്കമ്പനികൾക്ക് വൻ നഷ്ടമുണ്ടാക്കിയിരുന്നു. വില വർധന ചെറുകിട വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ നഷ്ടത്തിലാക്കിയേക്കാം. യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെ തുടർന്ന് എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ 2022ൽ ജെറ്റ് ഇന്ധന വില കിലോ ലിറ്ററിന് 1.1 ലക്ഷം രൂപ വർധിപ്പിച്ചതാണ് ഇതിനുമുമ്പത്തെ ഏറ്റവും ഉയർന്ന നിരക്ക്.


