പണി കളഞ്ഞ് വീണ്ടും എ.ഐ; 7000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സ്റ്റാൻഡേർഡ് ചാർട്ടേഡ്
text_fieldsന്യൂഡൽഹി: 2030ഓടെ 7000 തൊഴിലുകൾ വെട്ടിക്കുറക്കാനൊരുങ്ങി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്. ഉൽപ്പാദന ക്ഷമത വർധിപ്പിക്കുക, ലാഭം കൂട്ടുക, പ്രവർത്തനചെലവ് കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നീക്കം.
ബാങ്കിന്റെ ദീർഘകാല പ്രവർത്തന സ്ട്രാറ്റജി ചൊവ്വാഴ്ച നിക്ഷേപകരുമായി പങ്കുവെച്ചു. ബാക്ക് ഓഫിസ് ജോലികളിൽ ഉൾപ്പെടുന്ന കോർപ്പറേറ്റ്, സപ്പോർട്ട് ഫങ്ഷനുകളിൽ നിന്നാണ് പ്രധാനമായും ജീവനക്കാരെ കുറക്കുന്നതെന്ന് ബാങ്ക് അറിയിച്ചു,
ഏകദേശം 51,000 ജീവനക്കാരാണ് ബാങ്കിന്റെ സപ്പോർട്ട് സർവിസുകളിൽ ജോലിചെയ്യുന്നത്. 2030 ആകുമ്പോഴേക്കും ഇതിൽ 15ശതമാനത്തിലധികം കുറക്കാനാണ് ബാങ്കിന്റെ നീക്കം. ബാങ്കിന്റെ ആഗോളതലത്തിലുള്ള 80,000 ത്തോളം ജീവനക്കാരിൽ 7000ത്തിലധികം പേർക്കും തൊഴിൽ നഷ്ടപ്പെടും.
ഓട്ടോമേഷനും ബാങ്കിങ് സേവനങ്ങളിലെ എ.ഐ ഉപയോഗവും തൊഴിലവസരങ്ങൾ കുറക്കുന്നതിന് കാരണമാകുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് സി.ഇ.ഒ ബിൽ വിന്റേഴ്സ് പറഞ്ഞു. വെറും ചെലവ് ചുരുക്കൽ നടപടി മാത്രമല്ല. മനുഷ്യ മൂലധനത്തിന് പകരം സാമ്പത്തിക നിക്ഷേപവും സാങ്കേതികവിദ്യയും കൊണ്ടുവരുന്ന പ്രക്രിയയാണിത്. ബാങ്കിന്റെ പ്രവർത്തന രീതി മാറുന്നതിന് അനുസരിച്ച് ജീവനക്കാരുടെ വൈദഗ്ധ്യവും പുനപരിശോധനക്ക് വിധേയമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള നിരവധി ബാങ്കുകൾ എ.ഐ, ഓട്ടോമേഷൻ എന്നിവയിലേക്ക് മാറുന്നതായാണ് വിവരം. അതുകൊണ്ടുതന്നെ ബാങ്കിങ്ങിലെ ബാക്ക് ഓഫിസ് ജോലികളിൽ വലിയ മാറ്റവുമുണ്ടാകും.


