അനിൽ അംബാനിയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്; പരിശോധന എസ്.ബി.ഐക്ക് 2000 കോടി നഷ്ടമായ കേസിൽ
text_fieldsഅനിൽ അംബാനി
ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷനുമായും പ്രൊമോട്ടർ അനിൽ അംബാനിയുമായും ബന്ധപ്പെട്ട സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. വാർത്ത ഏജൻസിയായ പി.ടി.ഐയാണ് പരിശോധന സംബന്ധിച്ച റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച അതിരാവിലെ ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘമാണ് മുംബൈയിലെ വീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡ് സമയത്ത് അനിൽ അംബാനിയും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് രണ്ടായിരം കോടി നഷ്ടമായെന്ന കേസിലാണ് പരിശോധന. അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ നേരത്തെ ഇ.ഡിയും റെയ്ഡ് നടത്തിയിരുന്നു.
വിവിധ ധനകാര്യസ്ഥാപനങ്ങളിൽ അനിൽ അംബാനി നടത്തിയ 17,000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വിവിധ അന്വേഷണ, റെഗുലേറ്റിങ് ഏജൻസികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന അന്ന് നടന്നത്. നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിനായി ഇ.ഡി തേടിയിട്ടുണ്ട്.
യെസ് ബാങ്കിൽ നിന്നും 2017ൽ എടുത്ത 3000 കോടിയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി അറിയിച്ചു. വായ്പ അനിൽ അംബാനിക്ക് നൽകുന്നതിന് മുമ്പ് ബാങ്കിന്റെ പ്രൊമോട്ടർമാരുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നാണ് ഇ.ഡി കണ്ടെത്തൽ. റിലയൻസിന്റെ പല കമ്പനികളുടേയും വരുമാനത്തിൽ പെട്ടന്നുണ്ടായ വർധനവിന് പിന്നിലും തട്ടിപ്പാണെന്നാണ് സൂചനയാണ് ഇ.ഡി ഉദ്യോഗസ്ഥർ നൽകുന്നത്.
നേരത്തെ അനിൽ അംബാനിക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കമ്പനി നിയമട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റി രംഗത്തെത്തിയിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്ചറിന്റെ പാപ്പരത്ത നടപടികൾ കമ്പനിനിയമ ട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റിയാണ് സ്റ്റേ ചെയ്തതോടെയാണ് അനിൽ അംബാനിക്ക് ആശ്വാസമുണ്ടായത്. 920 കോടിയുടെ വായ്പയിൽ 88 കോടി തിരിച്ചടച്ചില്ലെന്ന് കാണിച്ചായിരുന്നു അനിൽ അംബാനിക്കെതിരെ കേസ് വന്നത്.