പഠിച്ച കോളജിന് 151 കോടി രൂപ സംഭാവന ചെയ്ത് മുകേഷ് അംബാനി
text_fieldsമുംബൈ: പഠിച്ച കോളജിന് 151 കോടി രൂപ സംഭാവന ചെയ്ത് വ്യവസായി മുകേഷ് അംബാനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിക്കാണ് സംഭാവന. പ്രൊഫസർ എം.എം ശർമ്മയുടെ സ്മരണാർഥമാണ് സംഭാവന നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നവേളയിലാണ് സംഭാവനയെന്നതും ശ്രദ്ധേയമാണ്.
ശർമ്മയുടെ ക്ലാസുകളെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ അംബാനി സംസാരിച്ചിരുന്നു. തന്റെ പിതാവ് ധീരുഭായ് അംബാനിയെ പോലെ ഇന്ത്യൻ വ്യവസായരംഗത്തെ ആഗോളനേതൃത്വത്തിലേക്ക് ഉയർത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. രണ്ട് പേരും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സ്വകാര്യ സംരഭകത്വത്തിലുമാണ് വിശ്വസിച്ചിരുന്നതെന്നും അംബാനി പറഞ്ഞു.
രാഷ്ട്രഗുരുവാണ് ശർമ്മ. അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയാണ് തന്റെ 151 കോടിയുടെ സംഭാവനയെന്നും മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽവെച്ചാണ് പരിപാടി നടന്നത്.
ആണവശാസ്ത്രജ്ഞരായ അനിൽ കാക്കഡോക്കർ, രഘുനാഥ് മാഷേൽക്കർ, ജെ.ബി ജോഷി, അനിരുദ്ധ പണ്ഡിറ്റ്, ജി.ഡി യാദവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. മുകേഷ് അംബാനിയുടെ അധ്യാപകനായ പ്രൊഫസർ ശർമ്മ 27ാം വയസിലാണ് മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യരിൽ പലരും പ്രമുഖ ശാസ്ത്രജ്ഞരായി ഉയർന്നിരുന്നു.