യു.എസിനെതിരെ ബദൽ ചുങ്കവുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയ യു.എസിനെതിരെ ബദൽ ചുങ്കവുമായി ഇന്ത്യ. യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് ലോക വ്യാപാര സംഘടനക്ക് നൽകിയ കത്തിൽ പറയുന്നു. ഈ വർഷാദ്യം അധികാരത്തിലെത്തിയ ഉടൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ വൻ തീരുവ പ്രഖ്യാപിച്ചിരുന്നു. 2018ൽ ആദ്യ ഊഴത്തിൽ പ്രഖ്യാപിച്ചതിന് സമാനമായിട്ടായിരുന്നു തീരുവ പ്രഖ്യാപനം. ഇന്ത്യയുടെ 760 കോടി ഡോളറിന്റെ ഉരുക്ക് ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുന്നതാണ് യു.എസ് തീരുവ നീക്കമെന്ന് ലോക വ്യാപാര സംഘടനക്ക് നൽകിയ കത്തിൽ പറയുന്നു. 191 കോടി ഡോളർ അധിക തീരുവ നൽകേണ്ടിവരും. അത്രയും തുക യു.എസ് ഉൽപന്നങ്ങൾക്ക് തിരിച്ചും തീരുവ ചുമത്തുംവിധമാണ് പുതിയ നിർദേശം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അസംസ്കൃത ഉരുക്ക് നിർമാതാവാണ് ഇന്ത്യ.
യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന തീരുവ വെട്ടിക്കുറക്കുന്നതടക്കം ഉപാധികളോടെ ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘം ഈമാസം 17ന് യു.എസ് സന്ദർശിക്കുന്നുണ്ട്. യു.എസിലേക്ക് ഇന്ത്യൻ ഇറക്കുമതിക്ക് 2018ൽ 25 ശതമാനം അധിക തീരുവ യു.എസ് പ്രഖ്യാപിച്ചിരുന്നു. തിരിച്ച് 2019ൽ 28 അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ പ്രഖ്യാപിച്ചു.
അതേസമയം, രാജ്യങ്ങൾക്കുമേൽ ട്രംപ് പ്രഖ്യാപിച്ച തീരുവ നീക്കം ഏപ്രിൽ മാസത്തിൽ മാത്രം 1500 കോടി ഡോളർ യു.എസിന് വരുമാനമുണ്ടാക്കിയതായി അമേരിക്കൻ ട്രഷറി റിപ്പോർട്ടുകൾ പറയുന്നു.