അടുക്കളയിൽ ആധി പുകയുമ്പോൾ
text_fieldsകൊച്ചി: കാലവർഷം ശക്തമായി, കാലാവസ്ഥയും പ്രതികൂലമായി.. പിന്നാലെ ട്രോളിങ് നിരോധനവും. ഇതിനെല്ലാം പിന്നാലെ മത്സ്യ, മാംസ വിലയും പച്ചക്കറി വിലയും കുതിച്ചുയരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതോടെ കാലവർഷ കെടുതിക്കൊപ്പം സാധാരണക്കാരുടെ ദുരിതം ഇരട്ടിയാവുകയാണ്.
തൊട്ടാൽ പൊള്ളും മീൻവില...
തിങ്കളാഴ്ച അർധരാത്രിയോടെ ആരംഭിച്ച ട്രോളിങ് നിരോധനത്തെ തുടർന്ന് ട്രോളിങ് ബോട്ടുകളിൽ പോയി മീൻ പിടിക്കാനാവാത്തതിനെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധനം മാത്രമാണ് നിലവിൽ നടക്കുന്നത്. കടലിൽ നിന്നുള്ള മീൻ വരവ് കുറഞ്ഞതോടെ മത്സ്യവിലയും കുത്തനെ കുതിച്ചുയർന്നു. നിലവിൽ ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളിലെ മീൻപിടുത്തവും കായൽ, പുഴമീൻ പിടുത്തവുമാണ് നടക്കുന്നത്.
ദിവസങ്ങൾക്കു മുമ്പ് 200ൽ താഴെയുണ്ടായിരുന്ന ചാള കിലോക്ക് 300 രൂപയും അതിനു മുകളിലുമാണ് നിലവിലെ വില. അയലക്ക് 240, 250 എന്നിങ്ങനെ പോകുന്നു വില. വലിയ അയല ആണെങ്കിൽ 300 രൂപ കൊടുക്കണം. ചെമ്മീനും വലിപ്പത്തിനനുസരിച്ച് വില വ്യത്യാസമുണ്ട്. ചെറിയ ചെമ്മീന് 380 ആണെങ്കിൽ വലിയ ചെമ്മീന് 400നു മുകളിലാണ്. കട്ട്ല-480, കാളാഞ്ചി-580 എന്നിങ്ങനെ പുഴമീനുകൾക്കാണ് വില കൂടുതലുള്ളത്.
കൂരി-160, തിലോപ്പി 280, വലിയ കരിമീൻ-580, കണമ്പ് 480 എന്നിങ്ങനെയാണ് മറ്റു മത്സ്യങ്ങളുടെ വില. നിലവിൽ കൂടുതലായും പുഴമത്സ്യങ്ങളാണ് ആളുകൾ വാങ്ങുന്നതെന്ന് മത്സ്യവ്യാപാരികൾ പറയുന്നു. കപ്പലപകടത്തിനു പിന്നാലെ ഉയർന്ന മത്സ്യങ്ങൾ കഴിക്കാമോയെന്ന ആശങ്കയൊന്നും ഈ മേഖലയെ ബാധിച്ചിട്ടില്ല.
പച്ചക്കറിവിലയും പിടിത്തം വിടുന്നു...
മീൻവില കൂടിയതിനു പിന്നാലെ എല്ലാവരും പച്ചക്കറിയിലേക്ക് തിരിഞ്ഞതോടെ, വിവിധ പച്ചക്കറിയിനങ്ങളുടെ വിലയും പിടികിട്ടാതെ വർധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ എല്ലാത്തരം പച്ചക്കറികൾക്കും വില വർധിച്ചതായി കച്ചവടക്കാർ പറയുന്നു. വെളുത്തുള്ളി, മുളക്, ബീൻസ്, മുരിങ്ങക്കായ, കാരറ്റ് തുടങ്ങിയ ഇനങ്ങൾക്കാണ് വലിയ തോതിൽ കൂടിയത്.
വെളുത്തുള്ളിക്ക് ചില കടകളിൽ 200 രൂപ വരെ കിലോക്ക് നൽകണം. ചെറിയുള്ളി 70, സവാള 35-40, ഇഞ്ചി-100, എന്നിങ്ങനെ പോകുന്നു വില വിവരം. രണ്ടാഴ്ച മുമ്പ് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 40-45 രൂപ നൽകണം. വെണ്ട-35, മത്തൻ-35, പയർ-55-70 വരെ കാബേജ്-35 തുടങ്ങിയവയാണ് വിവിധ പച്ചക്കറികളുടെ വില. ഈ വിലയെല്ലാം നഗരഗ്രാമങ്ങളിൽ വ്യത്യാസമുണ്ടാകും. തമിഴ്നാട്ടിൽ പെയ്ത ശക്തമായ മഴയാണ് പച്ചക്കറി വില വർധിക്കാൻ കാരണമായി കച്ചവടക്കാർ പറയുന്നത്. അടുത്ത ദിവസങ്ങളിൽ ഇനിയും വില വർധന ഉണ്ടായേക്കും.
മാംസവിലയും വർധിച്ചു
മത്സ്യവിലയും പച്ചക്കറി വിലയും ഉയർന്നതിനു പിന്നാലെ മാംസവിലയും വർധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 10 മുതൽ 20 രൂപ വരെ ചിക്കൻ വിലയിൽ വ്യത്യാസമുണ്ടായി. കോഴിക്ക് 150 രൂപ മുതലാണ് കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും വില നൽകേണ്ടത്. പെരുന്നാളിനോടുപ്പിച്ചും ചിക്കൻ വില വർധിച്ചിരുന്നു. ബീഫിനാണെങ്കിൽ 400 നു മുകളിലാണ് വില. ചിലയിടങ്ങളിൽ 420,440, 450,460 എന്നിങ്ങനെ കിലോക്ക് നൽകണം.
വെളിച്ചെണ്ണക്ക് പൊന്നുംവില
വെളിച്ചെണ്ണ വിലയാണ് കഴി്ഞ്ഞ ദിവസങ്ങളിലായി കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിലെ മുഖ്യവില്ലൻ. ഒരു ലിറ്ററിന് 360 രൂപ മുതൽ 380 രൂപ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയിട്ടുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ 400 രൂപക്കു മുകളിൽ നൽകണം. ഒരു വർഷത്തിനിടെ ഇരട്ടിയിലധികം വില വർധിച്ചിട്ടുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന കൊപ്രയുടെ വില ക്രമാതീതമായി കുതിച്ചതാണ് വെളിച്ചെണ്ണ വില വർധനവിന് പ്രധാന കാരണം. താങ്ങാനാവാത്ത വിലയെ തുടർന്ന്, പലരും പാം ഓയിലിലേക്കും സൺഫ്ലവർ ഓയിലിലേക്കും തിരിഞ്ഞിട്ടുണ്ട്.
അതിനാൽ തന്നെ ഈ ഇനങ്ങളുടെയും വില വർധിച്ചുകൊണ്ടിരിക്കുകയാണ്.ഇതോടൊപ്പം സാഹചര്യം മുതലെടുത്ത് മായം ചേർത്ത വെളിച്ചെണ്ണയും വിപണിയിൽ സജീവമാകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
സാധനങ്ങളുടെ വിലപട്ടിക
പച്ചക്കറി
തക്കാളി 40
സവാള 35-40
ചെറുഉള്ളി 70
മുളക് 100
ഇഞ്ചി 100
വെളുത്തുള്ളി 200
പയർ 55-70
മത്സ്യം
ചാള 300
അയല വലുത് 300
ചെറിയ അയല 250
ചെമ്മീൻ 380, 400
കട്ട്ല 480
കൂരി 160
കണമ്പ് 480